SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചതായി വിവരം?​ ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും

Increase Font Size Decrease Font Size Print Page
cj-roy

ബംഗളൂരു: നാടിനെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയ്‌ ജീവനൊടുക്കിയ സംഭവം. കേന്ദ്ര ഏജൻസികളുടെ റെയ്‌‌ഡ് ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ നടക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. തോക്കുപയോഗിച്ച് സ്വയം നെഞ്ചിലേക്ക് നിറയൊഴിച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. സംഭവത്തിലെ അന്വേഷണം നടക്കുന്നതിനിടെ റോയ് ആത്മഹത്യ ചെയ്യുന്നതിന് മുൻപുതന്നെ തീരുമാനിച്ചിരുന്നതായി സംശയം ഉയർന്നിരിക്കുകയാണ്.

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്നാണ് സൂചന. ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് അദ്ദേഹത്തെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി 31ന് സഹോദരനെ ഫോണിൽ വിളിച്ചത് എന്ന് കർണാടകയിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അദ്ദേഹം എഴുതിയതെന്ന് ‌കരുതുന്ന കുറിപ്പ് പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇത് എസ്.ഐ.ടി സൂക്ഷ്മമായി പരിശോധിക്കുകയാണ്. വൈകാരികമായ ചില കാര്യങ്ങൾ കുറിപ്പിലുണ്ടെന്നാണ് സൂചന. കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റോയിയും റെയ്‌ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരും തമ്മിൽ വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്.

ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെയടക്കം എസ്.ഐ.ടി ചോദ്യം ചെയ്യുന്നുണ്ട്. റോയിയെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആദായ നികുതി ഉദ്യോഗസ്ഥർ. മരണ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലംവിട്ട് പോകരുതെന്ന് എസ്.ഐ.ടി നിർദ്ദേശം നൽകി. റോയിയുടെ മൊബൈൽ ഫോണുകളും പരിശോധിക്കും. മറ്റെവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

TAGS: CJROY, SUICICE, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY