ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം മാഗ്നസ് കാൾസൺ നിലനിറുത്തി
ദുബായ്: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെക്കാരൻ മാഗ്നസ് കാൾസൺ നിലനിറുത്തി. റഷ്യൻ താരം ഇയാൻ നിപ്പോമ്നിയാഷിക്കെതിരെ ഇന്നലെ 11-ാം ഗെയിമിൽ ജയം നേടിയതോടെയാണ് കിരീടം നിലനിറുത്താൻ ആവശ്യമായ 7.5 പോയിന്റിലേക്ക് കാൾസൺ എത്തിയത്. അവസാനം കളിച്ച നാല് ഗെയിമിൽ മൂന്നിലും ജയം നേടിയാണ് കാൾസൺ തന്റെ അഞ്ചാം ലോക കിരീടം ഉറപ്പിച്ചത്. ഒരു ജയം പോലും നേടാനാകാതിരുന്ന നിപ്പോമ്നിയാഷിക്ക് ഏഴ് സമനിലകളിൽ നിന്ന് ലഭിച്ച 3.5 പോയിന്റാണ് സമ്പാദ്യമായുള്ളത്.
ദുബായ് എക്സ്പോയിലെ എക്സിബിഷൻ സെന്റർ വേദിയായ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ 11-ാം ഗെയിമിൽ 49 നീക്കത്തിനൊടുവിലാണ് നിപ്പോമ്നിയാഷി തോൽവി സമ്മതിച്ചത്. മത്സരം 3 മണിക്കൂർ 21 മിനിട്ട് നീണ്ടു.
2013, 2014,2016,2018 വർഷങ്ങളിലാണ് ലോക ഒന്നാം റാങ്കുകാരനായ കാൾസൺ ഇതിനു മുമ്പ് ലോക കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ലോകചാമ്പ്യൻഷിപ്പിൽ12ന് പകരം 14 ഗെയിമുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ അഞ്ച് ഗെയിമുകളും സമനിലയായിരുന്നു. ആറാമത്തെ ഗെയിമിലാണ് കാൾസൺ ആദ്യ ജയം നേടുന്നത്. തുടർന്ന് 8,9,11 ഗെയിമുകളിലും ജയം നേടി കാൾസൺ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാം തമ്പുരാനാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |