കൊച്ചി: വരയിൽ ചിരിയുടെ പൂത്തിരി കത്തിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ. യേശുദാസൻ (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 3.45 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നു.
ഇന്നു രാവിലെ 8 മുതൽ 8.30 വരെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിലും 9 മുതൽ 10.30 വരെ കളമശ്ശേരി ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയുടെ ചിറ്റൂർ റോഡിലെ ശ്മശാനത്തിൽ 11 ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ഭാര്യ: മേഴ്സി. മക്കൾ: സാനു (ക്വിപ്പോ, ന്യൂഡൽഹി), സേതു (ഡിസൈനർ, തിരുവനന്തപുരം), സുകു (ആർക്കിടെക്ട്, കൊച്ചി ). മരുമക്കൾ: ജയ സാനു, അലക്സി സുകു.
പഠനകാലത്ത് വര തുടങ്ങിയെങ്കിലും ബിരുദം നേടിയശേഷമാണ് കാർട്ടൂണിൽ സജീവമായത്. 1955ൽ 'അശോക' മാസികയിൽ ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചു. 1960 കളിലാണ് രാഷ്ട്രീയ കാർട്ടൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ കാർട്ടൂണിന് വിഷയമായിട്ടുണ്ട്.
ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു'വാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണെന്ന നേട്ടം സ്വന്തമാക്കി. വനിതയിലെ 'മിസിസ് നായർ', മലയാള മനോരമയിലെ 'പൊന്നമ്മ സൂപ്രണ്ട്', 'ജൂബാ ചേട്ടൻ' എന്നീ കഥാപാത്രങ്ങൾ അദ്ദേഹത്തെ ജനകീയ കാർട്ടൂണിസ്റ്റാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |