കൊച്ചി: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് ആറു വയസ് പൂർത്തിയാകണമെന്ന മാനദണ്ഡത്തിൽ ആശയക്കുഴപ്പം. ഈ വർഷം ഇത് കർശനമാക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ. അഞ്ചാം വയസിൽ യു.കെ.ജി പൂർത്തിയാക്കിയ കുട്ടികൾ ഇനി ഒരു വർഷം വെറുതേയിരിക്കേണ്ടി വരുമോ, അടുത്തവർഷം അതേ സ്കൂളിൽ ഒന്നാം ക്ളാസിൽ തുടരാനാകുമോ തുടങ്ങിയവയാണ് ആശങ്കകൾ.
എൽ.കെ.ജിയും യു.കെ.ജിയും പൂർത്തിയാക്കിയ സ്വന്തം കുട്ടികൾക്ക് പ്രവേശനം നിഷേധിക്കാൻ സ്കൂളുകൾക്കാവില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ എൽ.കെ.ജിയും യു.കെ.ജിയും ഇല്ലാത്തതുകൊണ്ട് അവർക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടില്ല.
സി.ബി.എസ്.ഇ ഇക്കാര്യത്തിൽ സർക്കുലർ ഇറക്കിയിട്ടില്ലെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങൾ ആറുവയസ് വ്യവസ്ഥ നിർബന്ധമാക്കി. നിലവിൽ ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടികളെ കേന്ദ്രീയ വിദ്യാലയത്തിൽ വീണ്ടും ഒന്നാം ക്ളാസിൽ ഇരുത്തേണ്ടിവരും.
"പുതിയ മാനദണ്ഡം അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണിത്. ഇതിനെതിരെ സി.ബി.എസ്.ഇയെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്."
-ടി.പി.എം. ഇബ്രാഹിം ഖാൻ
സംസ്ഥാന പ്രസിഡന്റ്
സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ
"പുതിയ മാനദണ്ഡം അനുസരിച്ച് മുന്നോട്ട് പോകാനാണ് നീക്കം. 2032 കഴിയുമ്പോൾ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചുള്ള ആദ്യ ബാച്ച് പുറത്തിറങ്ങും. ബോർഡിന്റെ നിർദ്ദേശം അനുസരിക്കും."
-ഡോ. ഇന്ദിര രാജൻ
ദേശീയ സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ
"സി.ബി.എസ്.ഇ സർക്കുലറൊന്നും ലഭിച്ചിട്ടില്ല. പ്രീസ്കൂളിലാണ് നയം നടപ്പാക്കി തുടങ്ങേണ്ടത്. യു.കെ.ജി വിദ്യാർത്ഥികൾക്ക് തുടർവിദ്യാഭ്യാസം നിഷേധിക്കാനാവില്ല."
-രാഖി പ്രിൻസ്, പ്രിൻസിപ്പൽ
ശ്രീനാരായണ വിദ്യാപീഠം, തൃപ്പൂണിത്തുറ
ദേശീയ വിദ്യാഭ്യാസ നയം 2020
അടിസ്ഥാന വിദ്യാഭ്യാസം : പ്രീ സ്കൂൾ/അംഗൻവാടി, എൽ.കെ.ജി, യു.കെ.ജി: 3 വർഷം. 3-6 വയസ്,
ക്ളാസ് 1, 2 : 2 വർഷം. 6-8 വയസ്
പ്രിപറേറ്ററി : ക്ളാസ് 3, 5 : 3 വർഷം. 8-11 വയസ്
മിഡിൽ : ക്ളാസ് 6, 7,8 : 3 വർഷം. 11-14 വയസ്.
സെക്കൻഡറി : ക്ളാസ് 9,12: 4 വർഷം. 11-18
പ്രവേശന മാനദണ്ഡത്തിനെതിരെ ഹർജി
ന്യൂഡൽഹി:കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി കുട്ടിയുടെ കുറഞ്ഞ പ്രായം 6 ആയി നിശ്ചയിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി.
ഇത് പുനഃക്രമീകരിക്കാൻ കോടതി കേന്ദ്രീയ വിദ്യാലയ സംഗതന് നിർദ്ദേശം നൽകണം. ഈ പ്രവേശന മാനദണ്ഡം ഏകപക്ഷീയവും വിവേചനപരവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21, 21എ എന്നിവ പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. 2022 മാർച്ച് 31ന് 5 വയസിന് മുകളിൽ പ്രായമുള്ളതിനാൽ മകൾ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പവൻകുമാർ ഹർജിയിൽ പറഞ്ഞു. നാല് ദിവസം മുമ്പ് മാത്രമാണ് കുറഞ്ഞ പ്രായം 6 ആയി നിശ്ചയിച്ച പ്രഖ്യാപനം വന്നത്. ഒന്നാം ക്ലാസിൽ അപേക്ഷിക്കാൻ കഴിയില്ലെന്നത് ഞെട്ടിച്ചിരിക്കുകയാണന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |