കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാർ നിയമനത്തിനെതിരായ ഹർജിയിൽ നിയമനം ലഭിച്ചയാളെയും ഹർജിക്കാരിയെയും കേട്ട് സർവകലാശാല ഒരുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോയമ്പത്തൂർ സ്വദേശി വി. പ്രിയദർശിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
നിയമന വിജ്ഞാപനത്തിൽ ഉയർന്ന പ്രായപരിധി 50 ആണെന്നു പറയുന്നെങ്കിലും 52കാരനായ കാസർകോട് സ്വദേശി വി.എസ്. പ്രദീപ് കുമാറിനാണ് നിയമനം നൽകിയതെന്ന് ഹർജിക്കാരി ആരോപിക്കുന്നു. കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രായപരിധി ഇളവു നൽകാമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവനുസരിച്ചാണ് നിയമനം നൽകിയതെന്ന് സർവകലാശാലയുടെ അഭിഭാഷകനും പ്രദീപ് കുമാറിന്റെ അഭിഭാഷകനും മറുവാദം ഉന്നയിച്ചു. സർവകലാശാല സ്വതന്ത്ര സ്ഥാപനമാണെന്നും കേന്ദ്ര സ്ഥാപനമായി കാണാൻ കഴിയില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. കേന്ദ്ര ഉത്തരവ് സർവകലാശാലാ നിയമനത്തിന് ബാധകമാവുമോയെന്ന് കൂടുതൽ പരിശോധന വേണമെന്നും വ്യക്തമാക്കി. സർവകലാശാലയുടെ തീരുമാനം വരുന്നതു വരെ പ്രദീപ് കുമാറിന് താത്കാലികമായി പദവിയിൽ തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |