തിരുവനന്തപുരം: ഖാദിബോർഡ് ഉപാദ്ധ്യക്ഷ പദവി നിരസിച്ച് സി.പി.എം നേതൃത്വത്തോട് അകൽച്ച പ്രകടമാക്കിയ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. നെതർലൻഡ്സ് മാതൃകയെക്കുറിച്ച് അവിടെപോയി പഠിച്ചശേഷമുള്ള തുടർനടപടികളെക്കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയാന്റെ പരാമർശം. 2018ലെ പ്രളയത്തിന് ശേഷം നെതർലൻഡ്സിൽ പോയ മുഖ്യമന്ത്രി അവിടെ ഫലപ്രദമായി പരീക്ഷിച്ച 'റൂം ഫോർ ദ റിവർ" പദ്ധതി കേരളത്തിലും നടപ്പാക്കുന്നതിനെപ്പറ്റി പറഞ്ഞതിനെ സൂചിപ്പിച്ചാണ് ചെറിയാന്റെ വിമർശനം. ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തത്തിന് ശേഷം കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക് പോസ്റ്റിൽ നിന്ന്:
'കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ ഇവയെ പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം. സ്ഥല, ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ട് വിപത്തുകളെയും നേരിടാനാവൂ. മഴ തുടർന്നിരുന്നെങ്കിൽ എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യമുണ്ടാവുകയും കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആവുകയും ചെയ്യുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ടത്തിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുകയാണ്."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |