സുപ്രീംകോടതി ഉത്തരവും വകവയ്ക്കാതെ പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ പ്രതിഷേധിക്കാൻ സാദ്ധ്യതയുണ്ടെന്ന കാരണത്താൽ പ്രതിപക്ഷത്തെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അടക്കം കൂട്ടത്തോടെ കരുതൽ തടങ്കലിലാക്കുന്ന പൊലീസ് നടപടി വിവാദത്തിൽ. സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.
കരുതൽ തടങ്കൽ നിയമം തോന്നിയപോലെ ഉപയോഗിക്കരുതെന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന നിയമം സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കാനല്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ജൂണിലും ഉത്തരവിട്ടിരുന്നു.
റാേഡിലെ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി ഇന്നലെ പാലക്കാട്ടെ പരിപാടിക്ക് ഹെലികോപ്ടറിലാണെത്തിയതെങ്കിലും പലരെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ജനപ്രതിനിധികളെപ്പോലും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുക്കപ്പെട്ട ആരെങ്കിലും കോടതിയെ സമീപിച്ചാൽ പൊലീസ് സമാധാനം പറയേണ്ടിവരും. പ്രതിഷേധിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്ന് കസ്റ്റഡിയിലായവർ തെളിയിച്ചാൽ അന്യായ കസ്റ്റഡിക്ക് പൊലീസ് നഷ്ടപരിഹാരം നൽകേണ്ട സ്ഥിതിയുണ്ടാവും.
കരുതൽ ചട്ടം
സി.ആർ.പി.സി- 151 പ്രകാരം കൊഗ്നിസിബിൾ കുറ്റകൃത്യങ്ങൾ തടയാൻ 24മണിക്കൂർ വ്യക്തികളെ കരുതൽ തടങ്കലിലാക്കാം. അത്യസാധാരണ സാഹചര്യത്തിലായിരിക്കണം ഇത്. ആയുധപ്രയോഗം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് തടയാനാണ് ഇത് ഉപയോഗിക്കേണ്ടത്.
അസാധാരണ പ്രശ്നം
വേണം: സുപ്രീം കോടതി
1. കരുതൽ തടങ്കൽ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. സമൂഹത്തെ സംരക്ഷിക്കുന്നതിനാണ് ഇത് പ്രയോഗിക്കേണ്ടത്. തടങ്കലിലാക്കപ്പെടുന്നവർക്ക് നിരപരാധിത്വം തെളിയിക്കാനവസരമില്ലെന്ന ദുരവസ്ഥയും ഇതിനുണ്ട്.
2. അസാധാരണമായ ക്രമസമാധാന പ്രശ്നമില്ലാതെയുള്ള കരുതൽ തടങ്കൽ ഭരണഘടനയിലെ അനുച്ഛേദം 21,22 എന്നിവയുടെ ലംഘനമാണ്.
തെലങ്കാനയിൽ സ്വർണമാല പൊട്ടിച്ചെടുക്കുന്ന രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയതിനെതിരായ കേസിലായിരുന്നു കഴിഞ്ഞ ജൂണിലെ സുപ്രീംകോടതി ഉത്തരവ്.
കരുതൽ ഇങ്ങനെ
1.മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ പാലക്കാട്ട്കോൺഗ്രസ് നേതാക്കളായ കെ.പി.എം ഷരീഫ്, എ.കെ.ഷാനിബ്, അസീസ് ആമക്കാവ്, വാർഡംഗം പി.സലീം എന്നിവരെ കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി വന്നുപോകുന്നതുവരെയാണ് കരുതൽ തടങ്കലിലാക്കുന്നത്. അടുത്തിടെ മുഖ്യമന്ത്രിയുടെ തോന്നയ്ക്കലിലെ പരിപാടിക്കു മുൻപ് കണിയാപുരത്ത് റോഡരികിൽ ചായ കുടിച്ചു നിൽക്കുകയായിരുന്ന ഡി.സി.സി വൈസ്‌പ്രസിഡന്റ് എം.മുനീറിനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയിരുന്നു.
2. കുമാരനാശാന്റെ 150-ാം ജന്മവാർഷിക ചടങ്ങിൽ സ്വാഗതസംഘം ഉപാദ്ധ്യക്ഷനായിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാറിനെ പങ്കെടുപ്പിക്കാതെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി.
3.വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ മുഖ്യമന്ത്രിയെത്തും മുൻപ് അതുവഴി ബൈക്കിൽപോയ ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു, പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെ ബൈക്ക് തടഞ്ഞ് പിടിച്ചുകൊണ്ടുപോയി.
ആരെ തടങ്കലിലാക്കാം?
1. അഞ്ചു വർഷമെങ്കിലും ശിക്ഷകിട്ടാവുന്ന കേസോ ഒന്നുമുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കപ്പെടാവുന്ന രണ്ട് കേസുകളോ മൂന്ന്കേസുകൾ വിചാരണാഘട്ടത്തിലോ ഉണ്ടെങ്കിൽ ഗുണ്ടകളെ ഒരുവർഷം കരുതൽ തടങ്കലിലാക്കാൻ കളക്ടർക്ക് ഉത്തരവിടാം.
2. കൂടുതൽ അളവ് ലഹരിമരുന്ന് കൈവശം വയ്ക്കുന്നവരെ കാപ്പ ചുമത്തി ആറുമാസവും സ്ഥിരം കുറ്റവാളികളെ ഒരുവർഷവും കരുതൽ തടങ്കലിലാക്കാം.
3. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ രണ്ടുവർഷം വിചാരണയില്ലാതെ കരുതൽ തടങ്കലിലാക്കാം.
''മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊഗ്നിസിബിൾ കുറ്റകൃത്യമല്ല.
കരുതൽ തടങ്കലാക്കപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചാൽ നമ്പിനാരായണൻ കേസിലെന്ന പോലെ പൊലീസ് നഷ്ടപരിഹാരം നൽകേണ്ടിവരും.
-അസഫ് അലി
മുൻ ഡയറക്ടർ ജനറൽ
ഒഫ് പ്രോസിക്യൂഷൻ
മുഖ്യമന്ത്രിക്ക് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഇതിന്റെ പേരിൽ ആരെയും കരുതൽ തടങ്കലിലാക്കാൻ വ്യവസ്ഥയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |