തിരുവനന്തപുരം:മെഡിസെപ് ഉദ്ഘാടന പ്രസംഗത്തിനിടെ ഡ്രമ്മിന്റെ ശബ്ദം അതിരുവിട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് വേദിക്ക് പിന്നിൽ ഉച്ചത്തിൽ വാദ്യസംഘത്തിന്റെ താളം ഉയർന്നത്. ഉദ്ഘാടന ചടങ്ങിന് കൊഴുപ്പുകൂട്ടാൻ സംഘാടകർ ഒരുക്കിയതായിരുന്നു ഇത്.കൊട്ടിന്റെ ശബ്ദം പ്രസംഗത്തിന് തടസ്സമെന്ന് തോന്നിയതോടെ "ഇനി ഡ്രമ്മിന്റെ മുട്ടൽ കഴിഞ്ഞിട്ടാകാം" എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം നിറുത്തി. ഉടൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി വാദ്യമേളം നിറുത്തിച്ചു. പിന്നീട് "ചടങ്ങിനിടെ ഇൗ കാണിച്ചതിനെപ്പറ്റി ഇപ്പോൾ ഒന്നും പറയുന്നില്ല" എന്ന് പറഞ്ഞ് അതൃപ്തി പ്രകടമാക്കിയ ശേഷമാണദ്ദേഹം പ്രസംഗം തുടർന്നത്.
വൈകിട്ട് കൃത്യം നാലിന് തുടങ്ങിയ പരിപാടി ഒരുമണിക്കൂറിൽ പൂർത്തിയാക്കി മുഖ്യമന്ത്രി വേദിവിട്ടു.അദ്ധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് മുഖ്യമന്ത്രിക്ക് പുറമെ സംസാരിച്ചത്. വേദിയിലുണ്ടായിരുന്ന മന്ത്രി ജി.ആർ.അനിൽ ആശംസാപ്രസംഗം നടത്തിയെങ്കിലും പിന്നീട് മറ്റ് മന്ത്രിമാർ അതിന് മുതിർന്നില്ല. വളരെ ആഘോഷമായി നടന്ന പരിപാടി കൃത്യം അഞ്ചിന് തന്നെ സമാപിച്ചു. സെക്രട്ടേറിയറ്റിലെയും ജില്ലയിലെ മറ്റ് സർക്കാർ ഒാഫീസുകളിലേയും ജീവനക്കാർ പ്രകടനമായാണ് പരിപാടിക്കെത്തിയത്. പലരും മുഖ്യമന്ത്രിക്ക് ജയ് വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |