പരസ്പരം പരാതികളുമായി ഹൈക്കമാൻഡിന് മുന്നിലേക്ക്
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും യു.ഡി.എഫ് യോഗ ബഹിഷ്കരണത്തോടെ സംസ്ഥാന കോൺഗ്രസിൽ നാളുകളായി പുകയുന്ന തർക്കം കൂടുതൽ മൂർച്ഛിച്ചു. പരസ്പരം പരാതികളുമായി സംസ്ഥാന നേതൃത്വവും ഗ്രൂപ്പ് നേതൃത്വവും ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചതോടെ തുറന്ന പോരിലേക്കാണ് കാര്യങ്ങൾ. പാർട്ടിയെയും മുന്നണിയെയും ദുർബലമാക്കാനുള്ള ആസൂത്രിത നീക്കമാണ് ഉത്തരവാദപ്പെട്ട രണ്ട് മുതിർന്ന നേതാക്കളിൽനിന്നുണ്ടായതെന്ന വികാരം ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും തീരുമാനം. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. മുന്നണിയോഗം ബഹിഷ്കരിച്ച നേതാക്കളോട് അതിന്റെ കാരണവും തേടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കാനും പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനുമായി താഴേത്തട്ടിലടക്കം സംഘടനയെ ഊർജ്ജസ്വലമായി ചലിപ്പിക്കാനുള്ള ഇടപെടലുകളെ ബോധപൂർവം തകർക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കോൺഗ്രസിലെ തർക്കം മുന്നണിയെ ബാധിക്കാതിരിക്കാൻ ഇന്നേവരെ എല്ലാ നേതാക്കളും ശ്രദ്ധിച്ചിരുന്നുവെങ്കിൽ അതിന് വിരുദ്ധമായാണ് യു.ഡി.എഫിന്റെ മുൻ ചെയർമാൻമാരായ രണ്ട് നേതാക്കളും മുന്നണിയോഗം ബഹിഷ്കരിച്ചത്. ഇത് മുന്നണിയിലും പ്രതിസന്ധിയുണ്ടെന്ന് വരുത്താനുള്ള ബോധപൂർവമായ നീക്കമാണെന്നും നേതൃത്വം പറയുന്നു. അതേസമയം, രണ്ട് മുതിർന്ന നേതാക്കളെ പാർട്ടി നേതൃത്വം നിരന്തരം പരസ്യമായി അപമാനിക്കുകയും അവഗണിക്കുകയുമാണെന്ന പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം. ഇരുവരേയും അവഹേളിക്കാനാണ് പകപോക്കലെന്നോണം അച്ചടക്കനടപടികൾ പലർക്കുമെതിരെ കൈക്കൊള്ളുന്നത്. വ്യക്തിവിരോധവും കുടിപ്പകയും തീർക്കാൻ അച്ചടക്കനടപടിയെ ദുരുപയോഗിക്കുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതിനാൽ അതിന് മുന്നോടിയായ അംഗത്വവിതരണ പ്രവർത്തനത്തിന് നേതൃത്വം തയ്യാറാകുന്നില്ലെന്നും പരാതിപ്പെടും. എന്നാൽ, ഹൈക്കമാൻഡിന്റെ ഇടപെടൽ ഇരുകൂട്ടരും ആഗ്രഹിക്കുന്നുണ്ട്. നേരത്തെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടും കാര്യമായ ഇടപെടലുണ്ടാവാത്തതിൽ ഗ്രൂപ്പ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സമ്മർദ്ദതന്ത്രമെന്നോണം കഴിഞ്ഞദിവസത്തെ മുന്നണിയോഗം ഇരുനേതാക്കളും ബഹിഷ്കരിച്ചത്.
നേതൃത്വം പറയുന്നത്
രാഷ്ട്രീയകാര്യസമിതിയിലേക്കുള്ള ഒഴിവുകൾ ഹൈക്കമാൻഡ് നികത്തിയാലുടൻ സമിതിയോഗം വിളിക്കും
ഒഴിവുകളിലേക്ക് ഉമ്മൻചാണ്ടിയും രമേശും പേരുകൾ നൽകിയിട്ടുണ്ട്.
ശൂരനാട് രാജശേഖരനെ രാജ്യസഭാസ്ഥാനാർത്ഥിയാക്കിയത് ഇരുനേതാക്കളോടും സംസാരിച്ചിട്ട്
കെ.പി.സി.സി അച്ചടക്കസമിതി അടുത്തയാഴ്ചയോടെ വരും, സെക്രട്ടറിമാരും വൈകാതെ
പുനഃസംഘടനയിലേക്ക് ഇരുനേതാക്കളിൽ നിന്നും ഇനിയും പേരുകൾ തേടും.
ഗ്രൂപ്പുകളുടെ പരാതി
ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും നിരന്തരം അവഹേളിക്കുന്നു
പുനഃസംഘടനാ ചർച്ച നടത്തിയശേഷം നൽകുന്ന പേരുകൾ മുൻഗണനാ ലിസ്റ്റിൽ വരുന്നില്ല
നിരന്തരം ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയകാര്യസമിതി വിളിക്കുന്നില്ല
അച്ചടക്കസമിതി രൂപീകരിക്കുന്നില്ല
സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നോമിനേഷൻ രീതിയുമായി മുന്നോട്ട് പോകുന്നു
പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ
കൊടുങ്കാറ്റ്: കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. എത്രയോ കാലമായി കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്. അതൊക്കെ തീർത്തിട്ടുമുണ്ട്. എല്ലാ കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. യു.ഡി.എഫ് യോഗത്തിൽ നിന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്നതാണോ എന്ന് അവരോടുതന്നെ ചോദിക്കണം. വിട്ട് നിന്നതാണെന്ന് തനിക്ക് തോന്നുന്നില്ല. കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാൻ സംവിധാനങ്ങളുണ്ട്. കോൺഗ്രസിൽ തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുകയാണ്. താൻ നേരെ ചൊവ്വേ പാർട്ടിയുമായി മുന്നോട്ട് പോകുകയാണ്. ആർക്കെതിരെയും നടപടിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ല. ആരോടും വ്യക്തിപരമായ വിരോധമോ വിദ്വേഷമോ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |