ന്യൂഡൽഹി : രണ്ടാംഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ, വിദ്വേഷ പ്രസംഗ ആരോപണത്തിനിടയാക്കിയ മുസ്ലിം പരാമർശങ്ങൾക്ക് മൂർച്ചകൂട്ടി കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ
വിഭാഗങ്ങളുടെ സംവരണ ക്വാട്ട പിടിച്ചുപറിച്ച് മുസ്ലിം സമുദായത്തിന് നൽകാൻ ശ്രമിച്ചെന്ന് ഇന്നലെ രാജസ്ഥാനിലെ ടോങ്ക് - സവായ് മധോപൂരിലെ റാലിയിൽ മോദി ആരോപിച്ചു.
ഭരണഘടന മറികടന്ന് ദളിത്, പിന്നാക്ക ക്വാട്ട അട്ടിമറിച്ച് തങ്ങളുടെ വോട്ടുബാങ്കായ മുസ്ലിങ്ങൾക്ക് സംവരണം നൽകാനായിരുന്നു ശ്രമം. 2004ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ ആന്ധ്രാപ്രദേശിൽ എസ്.സി - എസ്.ടി സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് നൽകാൻ ശ്രമിച്ചു. രാജ്യമാകെ നടപ്പാക്കാനുള്ള പൈലറ്റ് പ്രൊജക്ട് ആയിരുന്നു ഇത്. 2004 - 2010ൽ നാലുതവണ ആന്ധ്രയിൽ മുസ്ലിംസംവരണത്തിന് ശ്രമിച്ചു. 2011ൽ രാജ്യത്താകെ നടപ്പാക്കാനും നോക്കി. സുപ്രീംകോടതി ഇടപെട്ടതിനാലാണ് നടക്കാതെ പോയത്. തങ്ങൾ അധികാരത്തിൽ വന്നപ്പോഴാണ് എസ്.സി - എസ്. ടി ക്വാട്ട വെട്ടിക്കുറച്ചുണ്ടാക്കിയ മുസ്ലിം ക്വാട്ട ഇല്ലാതാക്കിയതെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞതായി മോദി ആവർത്തിച്ചു. മൻമോഹൻ ഇക്കാര്യം പരാമർശിച്ച യോഗത്തിൽ താൻ ഉണ്ടായിരുന്നു. ജനങ്ങളുടെ സമ്പത്ത് തട്ടിയെടുത്ത് പ്രത്യേക വിഭാഗത്തിന് നൽകാൻ ഗൂഢാലോചന നടക്കുന്നു. സ്വത്തുക്കളുടെ 'എക്സ്റേ' എടുക്കുമെന്നാണ് ഒരു നേതാവ് (രാഹുൽ ഗാന്ധി) പറയുന്നത്. സ്ത്രീകളുടെ കെട്ടുതാലി പോലും സ്വത്തുക്കളുടെ കണക്കിൽ അവർ പിടിച്ചെടുക്കും. ഇതെല്ലാം തുറന്നുകാട്ടുന്ന തന്നെ കോൺഗ്രസും ഇന്ത്യ മുന്നണിയും അധിക്ഷേപിക്കുകയാണ്. ഭരണഘടനയെയും ഡോ.ബി.ആർ.അംബേദ്കറെയും അവർ വകവയ്ക്കുന്നില്ല.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹനുമാൻചാലിസ ചൊല്ലുന്നതും ക്രിമിനൽ കുറ്റമാണെന്ന് മോദി ആരോപിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രാമനവമി ആഘോഷങ്ങൾ വിലക്കി. കോൺഗ്രസ് പുറത്തായശേഷം രാജസ്ഥാനിൽ ആദ്യമായി ഇത്തവണ രാമനവമിക്ക് ശോഭായാത്ര നടത്തിയെന്നും മോദി പറഞ്ഞു.
പസ്‌മന്ദ മുസ്ലിങ്ങളെ
ബി.ജെ.പി സംരക്ഷിക്കും
മുസ്ലിം സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കമായ പസ്‌മന്ദ വിഭാഗത്തെ സംരക്ഷിക്കുന്നതിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പരാജയപ്പെട്ടെന്നും സമുദായത്തിലെ മുന്നാക്കക്കാർ ആനുകൂല്യങ്ങൾ കൊണ്ടുപോകുന്നെന്നും ഉത്തർപ്രദേശ് അലിഗഢിലെ റാലിയിൽ മോദി പറഞ്ഞു. ന്യൂനപക്ഷത്തിലെ പിന്നാക്കക്കാരെപ്പറ്റി താൻ പറയുമ്പോൾ ഈ പാർട്ടികൾ വെപ്രാളപ്പെടുന്നു. അലിഗഢിലെ ജനസംഖ്യയുടെ 80 ശതമാനവും പസ്‌മന്ദ മുസ്ലിങ്ങളാണ്. ഇവരെ ചേർത്തുനിറുത്താനുള്ള ശ്രമങ്ങൾ ബി.ജെ.പി മുൻപേ ആരംഭിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |