കോഴിക്കോട്: ഒരു കൈ കൊണ്ട് കിറ്റ് കൊടുക്കുകയും, മറുകൈ കൊണ്ട് പോക്കറ്റടിക്കുകയുമാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഡ്ജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫിന്റെ രാപ്പകൽ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ കട ബാദ്ധ്യതയുള്ള ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തിന്റെ വരവ് കുറയുകയും ചെലവ് കൂടുകയുമാണ്. എങ്കിലും സർക്കാരിന്റെ ധൂർത്തുകൾക്ക് കുറവില്ല. സംസ്ഥാനത്ത് ആത്മഹത്യകൾ പെരുകുകയാണ്. കടക്കെണി
ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ കടത്തിന്റെ നിലയില്ലാ കയത്തിലാണ് കേരളം. ആറ് മാസം ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത്. സമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നവർക്കുള്ള തുകയും 14 മാസമായി നൽകുന്നില്ല.സംസ്ഥാനത്തിന്റെ സ്ഥിതി ഇതായിട്ടും ജനങ്ങളെ ഭയപ്പെടുത്തി കരുതൽ തടങ്കലും അറസ്റ്റും നടത്തുകയാണ്. കേന്ദ്ര ധനമന്ത്രി പറഞ്ഞത് ജി.എസ്.ടി
നഷ്ട പരിഹാര രേഖകൾ കേരളം സമർപ്പിച്ചില്ലെന്നാണ്. യഥാർത്ഥത്തിൽ അത് ശരിയല്ല. ഐജിഎസ്ടി പൂളിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഇക്കാര്യം പ്രതിപക്ഷമാണ് നിയമസഭയിൽ ആദ്യമായി ഉന്നയിച്ചത്. സംസ്ഥാനത്തെ നികുതി ഘടന പൊളിച്ചെഴുതണമെന്നും സതീശൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ എം.എ റസാഖ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ്, മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ട്രഷറർ പാറക്കൽ അബ്ദുല്ല, സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, കെ.എം അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. രാപ്പകൽ സമരത്തിന്റെ സമാപനം ഇന്ന് രാവിലെ പത്തിന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |