തിരുവനന്തപുരം: കഴിഞ്ഞ ഇടത് സർക്കാരിന്റെ സ്വപ്നപദ്ധതിയായ തീരദേശ ഹൈവേ സർവെ നടത്താൻ റവന്യു വകുപ്പ് 6(1) നോട്ടിഫിക്കേഷൻ നടത്തിയത് 85 വില്ലേജുകളിൽ. ജൂണിലാണ് ഓരോ താലൂക്കുകളിലെയും സ്പെഷ്യൽ തഹസീൽദാർമാർ (ലാൻഡ് അക്വിസിഷൻ) ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.
ഇത് പ്രകാരം തൃശൂരിലാണ് ഏറ്റവുമധികം വില്ലേജുകളിലൂടെ (17) സർവെ കടന്നുപോകുന്നത്.
എറണാകുളത്ത് 14 വില്ലേജുകൾ. ഏറ്റവും കുറവ് കൊല്ലത്താണ്. മയ്യനാട്, പരവൂർ വില്ലേജുകളിലാണ് ഇപ്പോൾ നോട്ടിഫിക്കേഷൻ നടത്തിയിട്ടുള്ളത്. തിരുവനന്തപുരം (6), ആലപ്പുഴ(9), കാസർകോട് (15), കോഴിക്കോട് (8), മലപ്പുറം (9), കണ്ണൂർ (8) എന്നിങ്ങനെയാണ് വിജ്ഞാപനമിറക്കിയത്.
ചില ജില്ലകളിൽ ഇപ്പോഴുള്ള തീരപാതകൾ വികസിപ്പിച്ചാവും ഹൈവേ നിർമ്മാണം. സർവെ നടത്തേണ്ട മേഖലകളിൽ സ്ഥാപിക്കാനുള്ള കല്ലുകൾ വാർത്ത് തുടങ്ങി. സാമൂഹികാഘാത പഠനവും ഒപ്പം തുടങ്ങും.
'തീരദേശ ഹൈവെ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. മന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കൽ ചേരുന്ന പൊതുമരാമത്ത് വകുപ്പ് മിഷൻ യോഗം പ്രവൃത്തിയുടെ ഓരോ ഘട്ടവും പരിശോധിക്കുന്നുണ്ട്. ഓരോ ജില്ലകളിലെ പ്രവർത്തനവും സൂക്ഷ്മമായി പരിശോധിക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്യുന്നു. കൃത്യമായ ടൈം ലൈൻ ഉണ്ടാക്കിയാണ് മുന്നോട്ടു പോകുന്നത്".
- പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |