തിരുവനന്തപുരം : ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പുകൾ നിർമ്മിച്ച ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കേരളം വീണ്ടും കരിമ്പട്ടികയിലാക്കിയേക്കും.
2005ൽ കമ്പനി എത്തിച്ച മരുന്നുകളെല്ലാം മോശമാണെന്ന് കണ്ടതോടെയാണ് കരിമ്പട്ടികയിലാക്കിയിരുന്നത്. അന്ന് സർക്കാർ മേഖലയിൽ മരുന്ന് വാങ്ങി വിതരണം ചെയ്തിരുന്ന സെൻട്രൽ പർച്ചേസ് കമ്മിറ്റിയാണ് നടപടിയെടുത്തത്. 2005ൽ കമ്പനിക്കെതിരെ ഫയൽ ചെയ്ത കേസിന്റെ വിധി 2017ൽ വന്നപ്പോൾ 1000രൂപ മാത്രമായിരുന്നു കോടതിയുടെ പിഴശിക്ഷ. സെൻട്രൽ പർച്ചേസ് കമ്മിറ്റിക്ക് പകരം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) വന്നതോടെയാണ് നിയമത്തിന്റെ പഴുതുകളിലൂടെ കമ്പനി വീണ്ടുമെത്തിയത്.
കൊവിഡ് കാലത്ത് കെ.എം.എസ്.സി.എലിന്റെ കാരുണ്യ ഫാർമസി വഴിയാണ് ഈ കമ്പനി മെറ്റ്‌ഫോർമിൻ, ആസ്‌പിരിൻ, വിറ്റാമിൻ ഡി 3 എന്നിവ എത്തിച്ചത്. സർക്കാർ ആശുപത്രികളിൽ സുലഭമായിരുന്ന കമ്പനിയുടെ മൂന്ന് മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയതോടെ ആറുമാസം മുമ്പ് നിരോധനം ഏർപ്പെടുത്തി. കമ്പനിയുടെ ഏതെങ്കിലും മരുന്ന് ആശുപത്രികളിലോ വിപണിയിലോ ഉണ്ടെങ്കിൽ വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോളർ നിർദ്ദേശവും നൽകി. പ്രമേഹത്തിനുള്ള മെറ്റ്‌ഫോർമിന്റെ മൂന്ന് ബാച്ചും രക്തം കട്ടപിടിക്കുന്നത് തടയുന്ന ആസ്‌പിരിന്റെ രണ്ട് ബാച്ചും വിറ്റാമിൻ ഡി 3 ഒരു ബാച്ചുമാണ് മോശമാണെന്ന് കണ്ടത്. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും കരിമ്പട്ടികയിലാക്കാൻ കെ.എം.എസ്.സി.എൽ നടപടി സ്വീകരിക്കും.
ആഗോള മുന്നറിയിപ്പ്
കമ്പനിയുടെ നാല് കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ വൃക്ക തകരാറിനും മരണത്തിനും ഈ സിറപ്പുകൾ കാരണമായെന്നാണ് സംശയം
'പരിശോധന കർശനമാക്കി. കമ്പനിയുടെ മരുന്ന് ഇപ്പോൾ വിപണിയിലോ സർക്കാർ മേഖലയിലോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്."
-പി.എം. ജയൻ
ഡ്രഗ്സ് കൺട്രോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |