തൃക്കാക്കര: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ജൂലായ് ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്ന് കാക്കനാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.
സഭയുടെ ഫിനാൻസ് ഓഫീസറായിരുന്ന ഫാദർ ജോഷി പുതുവയും അന്ന് ഹാജരാകണം. ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വർഗീസ് നൽകിയ കേസിലാണ് നടപടി. കരുണാലയം, ഭാരത് മാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പനയിൽ വലിയ അഴിമതിയും ക്രമക്കേടും നടന്നെന്നാണ് പരാതി.ഇടപാടിലെ ഇടനിലക്കാരനായ സാജു വർഗീസ് കഴിഞ്ഞ ദിവസം ഹാജരായി ജാമ്യമെടുത്തിരുന്നു.
മേയ് 16ന് കർദ്ദിനാളും ജോഷി പുതുവയും കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ ഹർജി നൽകി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതല വഹിക്കുന്നതിനാൽ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി പോവുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് താമസിക്കുന്നതെന്നും ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |