ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച ഇ.എസ്.ഐ അംഗങ്ങൾക്കുള്ള ആനുകൂല്യത്തിന് ചുരുങ്ങിയത് 35 ദിവസം വിഹിതം അടച്ചാൽ മതിയെന്ന് ഇ.എസ്.ഐ കോർപ്പറേഷൻ യോഗം തീരുമാനിച്ചു. ഇപ്പോൾ 70 ദിവസത്തെ ഹാജരാണ് വേണ്ടത്. 40 വയസു കഴിഞ്ഞ ഇ.എസ്.ഐ അംഗങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ പരിശോധനാ പദ്ധതി തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്‌തു. ഇ.എസ്.ഐ ആശുപത്രികളിലെ വികസന പദ്ധതികൾ നിരീക്ഷിക്കാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി, റിക്രൂട്ട്മെന്റ്, ഭരണസുതാര്യത എന്നിവയ്‌ക്കും ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലി മെഡിസിൻ, മരുന്ന് സംഭരണത്തിന്റെ ഒാൺലൈൻ മേൽനോട്ടം എന്നിവയ്‌ക്ക് ലേബർ സെക്രട്ടറി സുനിൽ ഭർത്‌വാലും നേതൃത്വം നൽകുന്ന മൂന്ന് ഉന്നതാധികാര സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സമിതികളിൽ തൊഴിലാളി, തൊഴിലുടമ, സംസ്ഥാനസർക്കാർ പ്രതിനിധികൾ അംഗങ്ങളാകും. കേരളത്തിലെ ഇ.എസ്.ഐയുമായി ബന്ധപ്പെട്ട നിലപാടുകളടക്കം അറിയിക്കാനും വിവരങ്ങൾ കൈമാറാനും ഉത്തരവാദിത്വപ്പെട്ട ഇ.എസ്.ഐ ബോർഡ് അംഗം കൂടിയായ സംസ്ഥാന തൊഴിൽ സെക്രട്ടറി ഇ.എസ്.ഐ യോഗങ്ങളിൽ പങ്കെടുക്കാത്തത് വീഴ്ചയാണെന്ന് ഇ.എസ്.ഐ ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്‌ണൻ പറഞ്ഞു. കഴിഞ്ഞ നാലു യോഗങ്ങളിലും സംസ്ഥാനതൊഴിൽ സെക്രട്ടറി പങ്കെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |