തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ വീടുകളിൽ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് തയ്യാറെടുപ്പ് തുടങ്ങി. ഇതിനായി ആരോഗ്യപ്രവർത്തകർക്ക് ഹോം കെയർ മാനേജ്‌മെന്റ് പരിശീലനം നൽകും. ഓൺലൈനായാണ് പരിശീലനം. രോഗികൾ കൂടിയാലും ആശുപത്രികളെ ബാധിക്കാത്തവിധം ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം കാരണം പലരിലും ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരിൽ കൊവിഡോ ഒമിക്രോണോ ഉണ്ടാകാം. അവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കണം.
എല്ലാ ജില്ലകളിലുമുള്ള ആരോഗ്യപ്രവർത്തകർ, ദിശ കൗൺസലർമാർ, ഇ-സഞ്ജീവനി ഡോക്ടർമാർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി സി.ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിശീലനം. എല്ലാ ആരോഗ്യ പ്രവർത്തകരും https://keralahealtthraining.kerala.gov.in/login/signup.php എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് പരിശീലന പരിപാടികളിൽ പങ്കെടുക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.
സുരക്ഷിതമായ ഗൃഹ ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഹോം കെയർ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതൽ രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |