തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാൻ മന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.
സംസ്ഥാനത്ത് നിലവിൽ ആശങ്ക വേണ്ട. കൊച്ചിയിൽ മാത്രമാണ് ചെറിയ തോതിൽ വർദ്ധനയുള്ളത്. പ്രാദേശിക തലത്തിൽ കേസുകൾ ഉയരുന്നതും ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും സംസ്ഥാന തലത്തിൽ അറിയിക്കണം. തുടർച്ചയായി അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിശകലനം ചെയ്യണം.
മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമാകും. മുതിർന്നവർക്ക് മുൻകരുതൽ ഡോസ് നൽകാൻ പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷൻ ഊർജ്ജിതപ്പെടുത്തും. ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും കൊവിഡ് പരിശോധനയ്ക്ക് അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയുണ്ട്. അത് അനുവദിക്കില്ല.
വലിയ തരംഗം മുന്നിലില്ല
സംസ്ഥാനത്ത് കൊവിഡിന്റെ ഒരു വലിയ തരംഗം മുന്നിൽ കാണുന്നില്ലെങ്കിലും ജാഗ്രത തുടരും. ഭീതിപടർത്തുന്ന സാഹചര്യം നിലവിലില്ല. ഒരിടത്തും ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ല.
ഇന്നലെ 255 രോഗികൾ
സംസ്ഥാനത്ത് ഇന്നലെ 255 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325പേർ രോഗമുക്തി നേടി. 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാൾ കൂടി കൊവിഡ് കേസുകൾ ഇങ്ങനെ തുടരുമെന്ന് മന്ത്രി പറഞ്ഞു.
കർണാടകയിൽ മാസ്കും അകലവും നിർബന്ധം
ബംഗളൂരു: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഒരിടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക.
മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. ജനങ്ങൾ അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ആരോഗ്യവിദഗ്ദ്ധരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. നേരത്തെ ഡൽഹി, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കിയിരുന്നു.
കർണാടകയിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ . മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് മാസ്ക് നിർബന്ധമാക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർദ്ധിപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |