മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 2021ൽ
തിരുവനന്തപുരം: ബി.പി.എൽ കുടുംബാംഗം കൊവിഡ് ബാധിച്ച് മരിച്ചാൽ മാസം 5000 രൂപവീതം മൂന്നു വർഷം കുടുംബത്തിന് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ജനപക്ഷ തീരുമാനം എട്ടു മാസമായി ധനകാര്യ വകുപ്പിൽ കുടുങ്ങിക്കിടക്കുന്നു. അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ ആയി തുക ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനാണ് ഈ അവസ്ഥ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. എന്നാൽ, ഇതിനുള്ള നടപടി ധനകാര്യവകുപ്പ് നീട്ടിക്കൊണ്ടുപോകുന്നു. സാമൂഹ്യക്ഷേമ /ക്ഷേമനിധി/ മറ്റു പെൻഷനുകൾ ലഭിക്കുന്നത് കൊവിഡ് മരണാനന്തര സഹായത്തിന് അയോഗ്യതയല്ലെന്നും അപേക്ഷ തീർപ്പാക്കുന്നതിന് ആരെയും ഓഫീസിൽ വിളിച്ചുവരുത്തരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
2021 ഒക്ടോബർ 13ലെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നവംബർ ഒന്നു മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതുവരെ ലഭിച്ച ഇരുപതിനായിരത്തിലേറെ അപേക്ഷകളിൽ ആറായിരത്തോളം അംഗീകരിച്ചു. ഒരാൾക്കുപോലും പണം നൽകിയില്ല. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ നാലായിരത്തിലധികം അപേക്ഷകൾ നിരസിച്ചു. ഇവരിൽ മൂവായിരത്തോളം പേർ ആവശ്യപ്പെട്ട രേഖകൾ കൂടി നൽകിയെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
ലാൻഡ് റവന്യു കമ്മിഷണറേറ്റിനാണ് സംസ്ഥാനത്തെ ഏകോപനച്ചുമതല. ജില്ലാ തലത്തിൽ കളക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗത്തിനും.
ആകെ അപേക്ഷകർ
20,022
അംഗീകരിച്ചത്
5,969
സഹായം ലഭിച്ചവർ
0
അപേക്ഷയും അനുമതിയും
relief.kerala.gov.in എന്ന വെബ് സൈറ്റിൽ നേരിട്ടോ, അക്ഷയ സെന്ററിലൂടെയോ അപേക്ഷിക്കാം
ആശ്രിതൻ കൊവിഡ് ബാധിച്ച് മരിച്ചതിന്റെ രേഖ, ബി.പി.എൽ റേഷൻ കാർഡ്,മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണം
വില്ലേജ് ഓഫീസർ അപേക്ഷ പരിശോധിച്ച് കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലേയ്ക്ക് അയയ്ക്കും
ഡെപ്യൂട്ടി കളക്ടർ പരിശോധിച്ച് കളക്ടർക്ക് കൈമാറും
കളക്ടർ അന്തിമാനുമതി നൽകും
'അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണമെത്തും. അപേക്ഷയുടെ പേരിൽ ആരും ഒാഫീസുകൾ കയറിയിറങ്ങേണ്ടി വരില്ല
(മന്ത്രിസഭാ തീരുമാനശേഷം
മുഖ്യമന്ത്രി പറഞ്ഞത്)
'പണം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്, വൈകാതെ നൽകാനായേക്കും'
-കെ.ബിജു,
ലാൻഡ് റവന്യു കമ്മിഷണർ
സുപ്രീംകോടതി കടുപ്പിച്ചു,
62,385 പേർക്ക് 50,000 വീതം
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായം നൽകുന്നതിലും കേരളത്തിൽ മെല്ലപ്പോക്കായിരുന്നു . കഴിഞ്ഞ ജനുവരി 19ന് കേസ് പരിഗണിച്ച സുപ്രീംകോടതി, 14 ദിവസത്തിനകം പണം നൽകി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. പിന്നാലെ 27ന്ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കി രണ്ടു ദിവസത്തിനുള്ളിൽ അപേക്ഷകൾ തീർപ്പാക്കി. 66,646 അപേക്ഷകരിൽ 62,385 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം നൽകി. കേന്ദ്രസഹായം ഈ ഫണ്ടിലാണെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |