ന്യൂഡൽഹി: ചൈന അടക്കം വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ,വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താൻ ജനിതക ശ്രേണീകരണത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ദിവസവും ഇന്ത്യൻ സാർസ് കൊവിഡ് ജീനോമിക്സ് കൺസോർഷ്യത്തിന്(ഐ.എൻ.എസ്. എ.സി.ഒ.ജി) കീഴിലുള്ള ലാബുകളിൽ ജനിതക ശ്രേണീകരണത്തിനായി അയ്‌ക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ആവശ്യപ്പെട്ടു.ചെൈനയ്‌ക്കു പുറമെ ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതിലൂടെ രാജ്യത്ത് പ്രചരിക്കുന്ന പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ഭൂഷൺ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയിൽ ഇന്നലെ സ്ഥിരീകരിച്ചത് 112 പുതിയ കൊവിഡ് കേസുകൾ മാത്രമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 3,490 ആയി കുറഞ്ഞു.രോഗം കൂടുതലായി വ്യാപിച്ച ചൈനയിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനും വാണിജ്യ ബന്ധം കാരണം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാനും സാദ്ധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |