തിരുവനന്തപുരം: ഇന്ധന വിലയുടെ പേരിലടക്കം സംസ്ഥാന സർക്കാരിനെതിരെ സമരരംഗത്തുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന പ്രചാരണം ശക്തമാക്കി, പ്രതിരോധിക്കാൻ സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം. സെമിഹൈസ്പീഡ് റെയിൽ പദ്ധതിയോടുള്ള സമീപനത്തിലടക്കം സംസ്ഥാന വികസനത്തെ തുരങ്കം വയ്ക്കുന്ന ബി.ജെ.പിയുടെ സമീപനമാണ് കോൺഗ്രസിനുമെന്നാണ് സി.പി.എം ആരോപണം.
സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ അടിസ്ഥാനസൗകര്യ വികസനവും കൂടുതൽ നിക്ഷേപവും തൊഴിലും ലഭ്യമാക്കുമ്പോൾ അവയെ ദുർബലപ്പെടുത്താനും തടയാനുമാണ് പ്രതിപക്ഷശ്രമമെന്ന് ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി. അക്രമസമരത്തിൽ ബി.ജെ.പിക്ക് ശിഷ്യപ്പെടുന്ന നിലയിലേക്ക് കോൺഗ്രസ് മാറി. നടൻ ജോജു ജോർജിനെതിരായ കൈയേറ്റം ഇതിനുദാഹരണമാണ്. സിനിമാചിത്രീകരണം തടസപ്പെടുത്താൻ ഉത്തരേന്ത്യയിൽ സംഘപരിവാർ പയറ്റുന്ന അതേ ശൈലിയാണ് കേരളത്തിൽ കോൺഗ്രസും നടത്തുന്നത്.
കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്നതിന് ബി.ജെ.പിക്ക് കോൺഗ്രസ് പരസ്യപിന്തുണ നൽകുകയാണ്. സെമിഹൈസ്പീഡ് റെയിലിലും ശബരിമല വിമാനത്താവളകാര്യത്തിലും ബി.ജെ.പിയുടെ അതേ നിലപാടാണ് കോൺഗ്രസിനും. വികസനകാര്യത്തിൽ ഹിതപരിശോധന നടത്തണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. കേരളത്തിലെ ജനങ്ങൾ നല്ല ഹിതപരിശോധന നടത്തിയാണ് ഇടതുസർക്കാരിനെ തുടർ ഭരണമേല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനയത്തിനെതിരെ 16ന് പ്രതിഷേധം
വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഈ മാസം 16ന് സംസ്ഥാനത്തെ 210 കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ പ്രതിഷേധ ധർണ നടത്താൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നാല്പതിനായിരത്തിലധികം വരുന്ന ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും. അഞ്ച് ലക്ഷം പേരുടെ അഭിവാദ്യപ്രകടനങ്ങളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |