കണ്ണൂർ: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ലോകത്തിന് വലിയ വിജയപാഠമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി കൂടുതൽ അടുത്ത് അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചു വരുന്നത്. ഇനി വർക്ക് ഫ്രം ഹോം എന്നതു പോലെ ഓരോ വീടുകളും ഓരോ കമ്മിറ്റിയായി കണ്ട് അത്രയും താഴെത്തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ ബി.ജെ.പിയുടെ വരവ് തടയാൻ മതേതരശക്തികൾക്ക് മാത്രമെ കഴിയൂ. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ല. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ദേശീയതലത്തിൽ തന്നെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എസ്.ആർ.പി പറഞ്ഞു.
സി.പി. എം പാർട്ടി കോൺഗ്രസ് :
സംഘാടക സമിതിയായി
പ്രത്യേക ലേഖകൻ
കണ്ണൂർ:ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാംപാർട്ടി കോൺഗ്രസിന്റെ സംഘാടകസമിതി യോഗം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സി.പി. എം നേതാക്കൾക്ക് പുറമെ എഴുത്തുകാരും വൈദികരും സന്ന്യാസിമാരും പങ്കെടുത്ത യോഗം വേറിട്ടതായി. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും, സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻജനറൽ കൺവീനറുമായി 1001 അംഗ ജനറൽ കമ്മിറ്റിയും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ചെയർമാനായി 201 അംഗ സ്വാഗതസംഘവും 27 സബ് കമ്മിറ്റികളും രൂപീകരിച്ചു. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.പി. എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, മന്ത്രി എം.വി. ഗോവിന്ദൻ, എ.വിജയരാഘവൻ,പി. കരുണാകരൻ, കഥാകൃത്ത് ടി.പദ്മനാഭൻ, സ്വാമി കൃഷ്ണാനന്ദഭാരതി, കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, ടി.പി.രാമകൃഷ്ണൻ, സർക്കസ് കുലപതി ജമിനി ശങ്കരൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി. ജയരാജൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്ന് രാവിലെ10.30ന് കാൽടെക്സ് പരിസരത്ത് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നാളെ രാവിലെ 11ന് ഇ.പി. ജയരാജൻ നിർവഹിക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗങ്ങൾ 18,19,20 തിയതികളിൽ നടക്കും. ലോക്കൽ സംഘാടകസമിതി യോഗങ്ങൾ 25നകവും ബ്രാഞ്ച്തലത്തിൽ 31നകവും പൂർത്തിയാവും.കണ്ണൂർ നായനാർ അക്കാഡമിയിലാണ് പാർട്ടി കോൺഗ്രസ്.
ബി.ജെ.പി സർക്കാർ രാജ്യത്തിന് ഭീഷണി: കോടിയേരി
പ്രത്യേക ലേഖകൻ
കണ്ണൂർ: രാജ്യത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണ് ബി.ജെ.പി സർക്കാർ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ഒരു പരിഗണനയും കേന്ദ്ര ഭരണത്തിനു കീഴിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
കമ്മ്യൂണിസ്റ്റുകാർ രാജ്യസ്നേഹമില്ലാത്തവരെന്ന പഴകിത്തുരുമ്പിച്ച പ്രയോഗമാണ് ഇപ്പൊഴും ആർ.എസ്.എസ് നടത്തുന്നത്. ഇടതുപക്ഷ പ്രവർത്തകരൊക്കെ അക്രമികളും കൊലയാളികളുമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും സംഘ്പരിവാർ നടത്തുന്നു. കേരളത്തിലടക്കം സി.പി. എമ്മിനാണ് ഏറ്റവും കൂടുതൽ പ്രവർത്തകരെ നഷ്ടപ്പെട്ടത്. ബി.ജെ.പിയെപ്പോലെ കോൺഗ്രസും സി.പി.എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അടക്കം ന്യായീകരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സി.പി.എമ്മിനെതിരെ കോൺഗ്രസും ബി.ജെ.പിയും ആസൂത്രിത പ്രചാരവേലകൾ നടത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |