യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി മൂന്നാഴ്ച കഴിഞ്ഞാണ് കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായി സിനിമാതാരം കൂടിയായ ജി. കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചത്. പക്ഷെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൃഷ്ണകുമാർ പ്രചാരണത്തിൽ ഇടത് വലതു മുന്നണികൾക്കൊപ്പം എത്തിയെന്നു മാത്രമല്ല, മണ്ഡലപര്യടനത്തിൽ 'കട്ടയ്ക്ക്"നില്ക്കുകയും ചെയ്യുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ അല്ലായിരുന്നെങ്കിലും തഴക്കംവന്ന രാഷ്ട്രീയക്കാരെപ്പോലെ, ചടുലമായി രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കുകയാണ് അദ്ദേഹം. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
വോട്ടർമാരുടെ പ്രതികരണം എങ്ങനെ?
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കാലങ്ങളായി ഇടത്, വലത് മുന്നണികൾക്ക് വോട്ടു ചെയ്തിട്ട് ഒരു വികസനവും ഇല്ലാത്ത പ്രദേശമായി അവർ കൊല്ലത്തെ മാറ്റി. ജനങ്ങൾ ഇപ്പോൾ പത്രമൊക്കെ വായിക്കുന്നുണ്ട്. പ്രേമചന്ദ്രന്റെയും മുകേഷിന്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണെന്ന് ജനങ്ങൾക്കറിയാം. ഇവർ പരസ്പരം മത്സരിച്ച് കബളിപ്പിക്കുകയാണെന്നും ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. മോദി കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താവല്ലാത്ത ഒരാൾ പോലും ഇല്ലാത്ത അവസ്ഥയാണ്. മോദിയോട് നന്ദികേടു കാട്ടാൻ വയ്യെന്നാണ് ജനങ്ങൾ പറയുന്നത്.
താരങ്ങളായ മക്കളും പ്രചാരണത്തിനുണ്ടല്ലോ?
നല്ല കുടുംബം നയിക്കുന്നയാളെ ഏതൊരാളും സ്വീകരിക്കും. എല്ലാ മതഗ്രന്ഥങ്ങളും കുടുംബത്തിന് വലിയ പ്രധാന്യം നൽകുന്നു. നല്ലൊരു കുടുംബം നൽകി ദൈവം അനുഗ്രഹിച്ചു. എന്നെയും കുടുംബാംഗങ്ങളെയും ജനങ്ങൾ ഒരുപോലെ സ്വീകരിക്കുന്നു. ഒരു കുടുംബത്തെ നയിക്കുന്നയാൾക്ക് ഒരു ദേശത്തെ നയിക്കാൻ കഴിയുമെന്ന് ജനങ്ങൾ ചിന്തിക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ദുർബലനാണെന്നാണ് എൽ.ഡി.എഫ് പ്രചാരണം?
ഇന്ത്യയിലെ ഏറ്റവും ദുർബലമായ പാർട്ടിയാണ് സി.പി.എം. ഒരു സൈക്കിളിൽ പോകാനുള്ള അംഗങ്ങളേ സി.പി.എമ്മിന് ഇത്തവണ പാർലമെന്റിൽ ഉണ്ടാകൂ. സ്വന്തം ചിഹ്നം തന്നെ നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിൽക്കുകയാണ് അവർ. അതുകൊണ്ട് സി.പി.എം പറയുന്നത് കണക്കിലെടുക്കേണ്ട. പാർലമെന്റ് ബഡായി ബംഗ്ലാവല്ല; എക്സ്‌പ്രഷൻ ഇടാനുള്ള സ്ഥലവുമല്ല.
കശുഅണ്ടി തൊഴിലാളികളെ സ്ഥിരമായി കാണുന്നുണ്ടല്ലോ?
നാല് പെൺമക്കളും ഭാര്യയുമടക്കം അഞ്ച് സ്ത്രീകളുള്ള ഒരു കുടുംബത്തിന്റെ നാഥനാണ് ഞാൻ. അതുകൊണ്ട് സ്ത്രീകളുടെ പ്രശ്നങ്ങൾ മറ്റാരെക്കാൾ ഭംഗിയായി മനസിലാകും. കശുഅണ്ടി ഫാക്ടറികളിൽ 99 ശതമാനവും സ്ത്രീകളാണ്. അവർ വലിയ ദുരിതത്തിലാണ്. ഇടത്, വലത് മുന്നണികൾ കശുഅണ്ടി തൊഴിലാളികളെയും മുതലാളിമാരെയും തകർത്തു. തൊഴിലാളികളിൽ വലിയൊരു വിഭാഗവും നേരത്തെ കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. അതൊക്കെ മാറിമറിഞ്ഞു. ഇടതും വലതും തങ്ങളെ ചൂഷണം ചെയ്തു വഞ്ചിച്ചുവെന്നാണ് അവർ പറയുന്നത്.
ആദ്യം മത്സരിച്ച തിരുവനന്തപുരം സെൻട്രലും കൊല്ലവും തമ്മിൽ?
നിയമസഭയിലേക്കാണ് നേരത്തേ മത്സരിച്ചിട്ടുള്ളത്. ഇപ്പോൾ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. നല്ലൊരു സ്ഥാനാർത്ഥിയെ കിട്ടിയെന്നാണ് ജനങ്ങൾ പാർട്ടി പ്രവർത്തകരോട് പറയുന്നത്. മറ്റു പാർട്ടികളുടെ പ്രവർത്തകർ പോലും ഇത്തവണ തങ്ങളുടെ വോട്ട് എൻ.ഡി.എയ്ക്കാണെന്ന് പറയുന്നുണ്ട്. ഉച്ചഭക്ഷണത്തിനു പോലും സമയം കിട്ടുന്നില്ല. ജനങ്ങൾ എല്ലായിടത്തും കാത്തുനിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |