തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ നടത്തുന്ന ഇടപെടലുകൾ ഫെഡറൽ തത്വത്തിന്റെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ച ശേഷമാണ് സിൽവർ ലൈനിന്റെ സർവേ തുടങ്ങിയത്. കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ പ്രചാരണം നടത്തുന്നത് വിരോധാഭാസമാണ്.സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിന് സുപ്രീം കോടതിയും അനുമതി നൽകിയിട്ടുണ്ട്.നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്ര മന്ത്രിമാർ അതിനെതിരെ പുറം തിരിഞ്ഞ് നിൽക്കുന്നു. വികസന താത്പര്യമുള്ള കേരള ജനത ഇത്തരം സങ്കുചിത രാഷട്രീയ നാടകങ്ങൾ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തും.
സിൽവർ ലൈനിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന എതിർ പ്രാചരണങ്ങൾ സംസ്ഥാന വികസനത്തോട് പുറംതിരിഞ്ഞ് നിൽക്കുന്നതിന്റെ ലക്ഷണമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമാരാഭാസം നടത്തി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാമോ എന്ന പരിശ്രമം ഇതിന്റെ ഭാഗമാണ്. കേന്ദ്ര നയങ്ങളുടെ ഭാഗമായി ഇന്ധനവില വൻതോതിൽ കുതിക്കുന്നു. ഇത്തരം ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ കേരളത്തിന്റെ വികസനങ്ങളെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സംഘടിപ്പിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |