കണ്ണൂർ: കൊച്ചി സംസ്ഥാന സമ്മേളനത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നായ പാർട്ടി ക്ളാസുകൾ നിർബന്ധമാക്കാൻ സി.പി.എം. തുടർച്ചയായി മൂന്ന് ക്ളാസുകളിൽ ഹാജരായില്ലെങ്കിൽ പാർട്ടി അംഗത്വം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾക്കാണ്
ആലോചന.
സി.പി. എം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റതോടെയാണ് അംഗങ്ങൾക്ക് പാർട്ടി വിദ്യാഭ്യാസം നിർബന്ധമാക്കുന്നതിന് മുൻഗണന നൽകിയിരിക്കുന്നത്. ഗ്രാമങ്ങളിലെന്ന പോലെ നഗരങ്ങളിലും സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താൻ പാർട്ടി വിദ്യാഭ്യാസം അനിവാര്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവിധ ജില്ലാക്കമ്മിറ്റികൾക്ക് കീഴിലുള്ള സ്റ്റഡി സെന്ററുകളും മറ്റു ഗവേഷണ സ്ഥാപനങ്ങളും ക്ളാസുകൾക്ക് വേദിയാക്കും. അതത് ലോക്കൽ കമ്മിറ്റികൾക്കാണ് ക്ളാസുകളുടെ ചുമതല. ഇതു നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റിയുമുണ്ടാകും. അംഗങ്ങളുടെ അച്ചടക്കത്തിന്റെ പ്രധാന മാനദണ്ഡം നിർണ്ണയിക്കുന്നതും പാർട്ടി ക്ളാസിലെ ഹാജർ നില നോക്കിയായിരിക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചാകും പാർട്ടി ക്ളാസുകൾ. തുറന്ന രാഷ്ട്രീയ സംവാദങ്ങളും സെമിനാറുകളും ക്ളാസിന്റെ ഭാഗമായുണ്ടാകും. ഏതു വിഷയത്തെക്കുറിച്ചും തുറന്ന സംവാദമാണ് പാർട്ടി ലക്ഷ്യമിടുന്നത്.
യുവാക്കളെ ആകർഷിക്കാൻ
സാങ്കേതിക വിദ്യ
യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഹൈടെക് സാങ്കേതിക വിദ്യ അവലംബിക്കണമെന്നും നിർദ്ദേശമുണ്ട്. പാർട്ടി ക്ളാസുകൾ ഓൺലൈനായി നൽകുകയെന്നതാണ് അതിലൊന്ന്. 25 ശതമാനം യുവാക്കളെപ്പോലും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എൻജിനിയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ സജീവമാകുന്ന പലരും പിന്നീട് പാർട്ടി അംഗത്വത്തിലെത്തുന്നില്ലെന്നത് കഴിഞ്ഞ സംസ്ഥാന സമ്മേളനം വിലയിരുത്തിയിരുന്നു. നിലവിലുള്ള പാർട്ടി അംഗങ്ങളിൽ 55 ശതമാനം പേരും 2012ന് ശേഷം ചേർന്നവരാണ്. ഇതിൽ 25 വയസിനു താഴെയുള്ളവർ 9.42 ശതമാനം മാത്രമാണ്. ഇവർക്ക് മതിയായ സംഘടനാബോധമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.
'രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. നേരിട്ടുള്ള ക്ളാസുകൾ തന്നെയാണ് ഫലപ്രദം'.
എം.വി. ഗോവിന്ദൻ,
സി.പി. എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |