പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര നടത്തിയതിൽ ഇടപെട്ട കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കെതിരെ ഉദ്യോഗസ്ഥർ നടത്തിയ വിമർശനവും അതിന് അദ്ദേഹത്തിൽ നിന്നുണ്ടായ കടുത്ത പ്രതികരണവും സംഭവത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി. വിഷയത്തിൽ കൊമ്പുകോർത്ത സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ ഇന്നലെ മൗനം പാലിച്ചെങ്കിലും അടിയൊഴുക്ക് ശക്തമായെന്നാണ് രാഷ്ട്രീയ നിഗമനം. സർക്കാർ തലത്തിൽ നടപടിയെടുക്കേണ്ട കാര്യത്തിൽ ഭരണപക്ഷത്തെ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടുന്നത് അനൗചിത്യമാണെന്ന സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തലാണ് ജില്ലാ ഘടകങ്ങളെ പരസ്യ പ്രതികരണത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. എല്ലാ യൂണിയനുകളിലുംപെട്ട ഉദ്യോഗസ്ഥർ ടൂറിനു പോയിട്ടുണ്ട്. ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് താലൂക്ക് ഓഫീസ് പ്രവർത്തനം സ്തംഭിച്ചതും പൊതുജനങ്ങൾ ബുദ്ധിമുട്ടിയതും അറിഞ്ഞ് ഇടപെട്ട ജനീഷ് കുമാർ എം.എൽ.എയുടെ നടപടിയിൽ തെറ്റില്ലെന്ന് ഇരു പാർട്ടികളുടെയും നേതാക്കൾ സമ്മതിക്കുന്നുമുണ്ട്. വിഷയം പ്രതിപക്ഷ എം.എൽ.എയെപ്പോലെ ജനീഷ് കൈകാര്യം ചെയ്തെന്നായിരുന്നു സി.പി.ഐയുടെ പരാതി. റവന്യു വകുപ്പ് ഭരിക്കുന്നത് സി.പി.ഐ ആയതുകൊണ്ട് പ്രശ്നം പാർട്ടിക്ക് നാണക്കേടാകുമെന്ന് കണ്ടാണ് നേതാക്കൾ എം.എൽ.എയ്ക്കെതിരെ തിരിഞ്ഞത്. ജില്ലയിൽ സി.പി.എമ്മും സി.പിഐയും തമ്മിൽ പൊതുവെ സുഖകരമായ ബന്ധത്തിലുമല്ല.
അംഗപരിമിതിയുള്ളയാളെ കോന്നി താലൂക്ക് ഓഫീസിലെത്തിച്ച് മാദ്ധ്യമങ്ങൾക്കു മുന്നിൽ ഷോ കാണിച്ചു എന്ന വാട്സാപ്പ് ഗ്രൂപ്പിലെ പരാമർശമാണ് എം.എൽ.എയെ വീണ്ടും ചൊടിപ്പിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ കാട്ടിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ജനീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ യാത്ര പോയത് പാറമടക്കാരുടെ സ്പോൺസർഷിപ്പിലാണെന്ന എം.എൽ.എയുടെ ആരോപണം വാഹന ഉടമ നിഷേധിച്ചു. മൂന്നാറിലെ വിനോദ യാത്ര കഴിഞ്ഞ് താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ ഇന്നലെ മടങ്ങിയെത്തി.
എം.എൽ.എയ്ക്ക്
അധികാരമുണ്ടോ?
136 അംഗങ്ങളുള്ള കോന്നി താലൂക്ക് ഓഫീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് കോന്നി ഡെപ്യൂട്ടി തഹസിൽദാർ എം.സി.രാജേഷ്, മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ എം.എൽ.എ നിറഞ്ഞാടിയെന്ന് പരിഹസിച്ചത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ കസേരയിൽ കയറിയിരുന്ന് പ്രഭാഷണം നടത്താൻ എം.എൽ.എയ്ക്ക് അധികാരമുണ്ടോയെന്നും ചോദിച്ചു.അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ചതിനെയും വിമർശിച്ചു.
''അംഗപരിമിതിയുള്ള ആൾ താലൂക്ക് ഓഫീസിലെത്തിയത് ഞാൻ നിർദ്ദേശിച്ച പ്രകാരമല്ല. പാറമട ലോബിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ മുൻപ് ഇവിടെ നിന്നു മാറ്റിയത്. ഇപ്പോൾ ബിനാമിയെ വച്ച് അത്തരം പ്രവർത്തനങ്ങൾ തുടരുന്നു. ക്വാറി ഉടമയുടെ ബസാണ് വിനോദയാത്രക്ക് ഉപയോഗിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. റവന്യു മന്ത്രിയിൽ എനിക്ക് വലിയ വിശ്വാസമുണ്ട്.
-ജനീഷ് കുമാർ എം.എൽ.എ
കൂട്ട അവധി പലവിധം
കോഴിക്കോട് കളക്ടറേറ്റിലെ റവന്യു വിഭാഗം ജീവനക്കാർ തിരുനെൽവേലിയിൽ സബ് കളക്ടറുടെ വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി എടുത്തതായി ആരോപണമുണ്ട്.33 ജീവനക്കാരുള്ള ഓഫീസിലെ 22 ജീവനക്കാരാണ് ഈ മാസം മൂന്നിന് വിവാഹത്തിനുപോയത്. ഡെപ്യൂട്ടേഷനിൽ എത്തിയവർ ഉൾപ്പടെയാണ് അവധിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |