കൊച്ചി: പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാനും പാർട്ടി ക്ലാസുകൾ ഓൺലൈനായി കൂടി നടത്താനും സി.പി.എമ്മിൽ ആലോചന. വിവിധ ഹൈടെക് സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും യുവാക്കളെ അടക്കം പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കുക. 25 ശതമാനം യുവാക്കളെപ്പോലും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എൻജിനിയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സിൽ പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐയിൽ സജീവമാണെങ്കിലും പിന്നീട് അവരിൽ പലരും പാർട്ടിയിലേക്ക് എത്തുന്നില്ല. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് പലപ്പോഴും പുതുതലമുറയെ ആകർഷിക്കാൻ കഴിയാത്തതിന്റെ കാരണമെന്നും വിലയിരുത്തുന്നു.
അതിനാൽ വിവിധ വിഭാഗങ്ങളിൽ വിദഗ്ദ്ധരായവരെ പങ്കെടുപ്പിച്ചു കൊണ്ടാകും ഓൺലൈനിൽ ഉൾപ്പെടെ പാർട്ടി ക്ളാസുകൾ നടത്തുക. തുറന്ന രാഷ്ട്രീയ സംവാദങ്ങളും സെമിനാറുകളും ക്ളാസിന്റെ ഭാഗമായുണ്ടാകും.
അനുഭാവികളുടെ ഉൾപ്പടെ സംശയം ദുരീകരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഏതു വിഷയത്തെക്കുറിച്ചും തുറന്ന സംവാദമാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടി കോൺഗ്രസ് കഴിയുന്നതോടെ ക്ളാസുകൾ കൂടുതൽ ഓൺലൈനിലേക്ക് മാറും. ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമൊരുക്കും.
പാർട്ടി അംഗങ്ങളിൽ 55 ശതമാനംപേരും 2012നു ശേഷം ചേർന്നവരാണ്. ഇതിൽ 25 വയസിനു താഴെയുള്ളവർ 9.42 ശതമാനം മാത്രമാണ്. ഇവർക്ക് മതിയായ സംഘടനാബോധമുണ്ടാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. സംഘടനാരീതിയും മറ്റും ഇവർ പഠിച്ചു തുടങ്ങുന്നതോടെ ഇവരിലൂടെ കൂടുതൽപേരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആരെയും ചാരരുത്
അംഗങ്ങൾ നേതാക്കളെ ആരെയും ചാരി നിൽക്കാതെ പാർട്ടിയായി നിൽക്കാനുള്ള ആത്മധൈര്യം പകർന്നുനൽകാനുള്ള ശ്രമവും നടത്തും. ഏതെങ്കിലും നേതാക്കളെ ചാരി നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനം അവസാനിപ്പിക്കണമെന്നു നേരത്തെ അണികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും ഈ പ്രവണത ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
പട്ടികജാതി ക്ഷേമസമിതി ശക്തിപ്പെടുത്തും
പട്ടികജാതി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ പട്ടികജാതി ക്ഷേമ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. സംഘടന ഇന്ന് ഏറക്കുറെ നിർജീവമാണ്. സംഘടനയിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ജാതിസംഘടനയാണെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. അത് പാർട്ടിക്ക് ദോഷമുണ്ടാക്കി. സംഘടനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ജില്ലാ സമ്മേളനത്തിലടക്കം പ്രതിനിധികൾ വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |