ചെർപ്പുളശ്ശേരി: പണമിടപാട് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിക്കാൻ ശ്രമം. ജീവരക്ഷാർത്ഥം ചാടിയപ്പോൾ ബോണറ്റിന് മുകളിൽ കുടുങ്ങിയ യുവാവുമായി കാർ ഓടിച്ച് രണ്ടരക്കിലോമീറ്റർ അകലെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി നിറുത്തി. ബുധനാഴ്ച രാവിലെ ആറിനാണ് സംഭവം.
പെരിന്തൽമണ്ണ താഴേക്കോട് സ്വദേശി ഫാസിലാണ് ബോണറ്റിൽ അപകടകരമായി കുടുങ്ങിയത്. കിട്ടാനുള്ള പണം ചോദിച്ചപ്പോഴാണ് പണം നൽകേണ്ട ഒറ്റപ്പാലം പിലാത്തറ പണിക്കൽ വീട്ടിൽ ഉസ്മാൻ കാറുകൊണ്ട് ഇടിക്കാൻ ശ്രമിച്ചതെന്നും രക്ഷപ്പെടാൻ ബോണറ്റിലേക്ക് ചാടുകയായിരുന്നെന്നും പരിക്കേറ്റ ഫാസിൽ പറഞ്ഞു.
ബോണറ്റിൽ കിടന്ന ഫാസിലുമായി 19ാം മൈലിൽ നിന്ന് അതിവേഗം കാറോടിക്കുകയായിരുന്നു ഉസ്‌മാൻ.
ലെതർ, ഫാൻസി ഉത്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന ഫാസിലിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ തുകയെപ്പറ്റി സംസാരിക്കാൻ എത്തിയപ്പോഴാണ് സംഭവം. ഫാസിലിന്റെ പരാതിയിൽ ഉസ്‌മാനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനം ഓടിച്ചതിനാണ് കേസ്. കാർ കസ്റ്റഡിയിലെടുത്തു. ഉസ്‌മാന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |