കൊല്ലം : തെങ്കാശിയിൽ ഗേറ്റ് കീപ്പറായ മലയാളിയുവതിയെ ഗാർഡ് റൂമിൽ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പത്തനാപുരം വാഴവിള വീട്ടിൽ അനീഷ് മുരളി (27) ഞായറാഴ്ച വൈകിട്ട് 6.30 ഓടെ തമിഴ്നാട് പുളിയറയിൽ നിന്നാണ് റെയിൽവേ പൊലീസിന്റെ വലയിലായത്. കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ 20 കാരിയെ പീഡിപ്പിച്ച കേസിലും അനീഷ് പ്രതിയാണ്. ഈ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി ഒരുവർഷം തികയുന്നതിനു മുമ്പാണ് ഈ അതിക്രമം.
സംഭവം നടന്ന തെങ്കാശിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള പാവൂർഛത്രം റെയിൽവേ ഗേറ്റിനു പിന്നിലെ വാടക വീട്ടിലാണ് പെയിന്റിംഗ് തൊഴിലാളിയായ അനീഷ് താമസിച്ചിരുന്നത്. പുനലൂർ സ്വദേശികളായ മറ്റു രണ്ട് പെയിന്റിംഗ് തൊഴിലാളികൾ കൂടി ഇതേ വീട്ടിൽ താമസിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ കോൺട്രാക്ടർക്ക് കീഴിലായിരുന്നു ജോലി. വ്യാഴാഴ്ചകളിൽ രാത്രി ഇവർ നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. പതിവ് പോലെ വ്യാഴാഴ്ച രാത്രി നാട്ടിലേക്കു പോകുന്നതിന് മുന്നോടിയായി മൂവരും പാവൂർഛത്രത്തിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ പോയി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം മറ്റു രണ്ടു പേരും വീട്ടിലേക്കു പോയി. അനീഷ് റെയിൽവേ ലെവൽക്രോസിലേക്കാണ് പോയത്.
രാത്രി എട്ടു മണിക്കുള്ള ട്രെയിൻ കടന്നുപോയാൽ ഏറെനേരം കഴിഞ്ഞാണ് അടുത്തത്. നിരവധി ദിവസം നിരീക്ഷിച്ച് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് അനീഷ് വ്യാഴാഴ്ച രാത്രി 8.45 ഓടെ ലെവൽക്രോസിലെത്തിയത്. പ്രതി പിൻവാതിലിലൂടെ അകത്തുകയറുമ്പോൾ ഗേറ്ര് കീപ്പറായ വനിത തിരിഞ്ഞിരുന്ന് മൊബൈലിൽ നോക്കുകയായിരുന്നു. കടന്നുപിടിച്ചതോടെ ഉച്ചത്തിൽ ബഹളം വച്ചു. ഇതോടെ വാ പൊത്തിപ്പിടിച്ച് കഴുത്തു ഞെരിച്ചു. റെയിൽവേ ഫോണിന്റെ റിസീവറെടുത്ത് തലയ്ക്കടിച്ചു. ഇതിനിടയിൽ സർവ്വ ബലവും പ്രയോഗിച്ച് പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപെട്ട് പുറത്തേക്ക് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ പ്രതി ചവിട്ടി വീഴ്‌ത്തിയശേഷം റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചെങ്കിലും വീണ്ടും രക്ഷപ്പെട്ട യുവതി തൊട്ടടുത്ത റോഡിലേക്ക് എത്തി. ഇതോടെ പ്രതി ഓടിമറയുകയായിരുന്നു.
പിടിവള്ളിയായത് ചെരുപ്പുകൾ
കാക്കി നിറത്തിലുള്ള ട്രാക്ക് സ്യൂട്ട് മാത്രം ധരിച്ചാണ് അനീഷ് ഗാർഡ് റൂമിൽ കടന്നത്. ഉടുപ്പ് ധരിച്ചിരുന്നില്ല. തെങ്കാശി റെയിൽവേ പൊലീസിന് ഗാർഡ് റൂമിൽ നിന്ന് പ്രതിയുടെ ഒരു ചെരുപ്പും പുറത്തു നിന്ന് രണ്ടാമത്തെ ചെരുപ്പും കിട്ടി. അതിൽ പെയിന്റിന്റെ അംശമുണ്ടായിരുന്നു. ഇതോടെ പ്രതി പെയിന്റിംഗ് തൊഴിലാളിയാകാമെന്ന് വിലയിരുത്തി. അന്വേഷണ സംഘം പ്രദേശത്തെ പെയിന്റിംഗ് കോൺട്രാക്ടർമാരെ ബന്ധപ്പെട്ട് തൊഴിലാളികളുടെ വിവരം ശേഖരിച്ചു. സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെയും ബാറുകളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങളും ശേഖരിച്ചു. പാവൂർഛത്രത്തിലെ ബിവറേജസ് ഔട്ട്ലെറ്റിലെ നിരീക്ഷണ കാമറയിൽ നിന്ന് കാക്കി ട്രാക്ക് സ്യൂട്ട് ധരിച്ച് മറ്റ് രണ്ടു പേർക്കൊപ്പം അനീഷ് എത്തുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് അനീഷിനായി തെരച്ചിൽ തുടങ്ങി. ബസിലോ ട്രെയിനിലോ സഞ്ചരിച്ചാൽ പിടിക്കപ്പെടുമെന്ന് ഉറപ്പിച്ച അനീഷ്, ലോറിയിൽ കടക്കാനാണ് പുളിയറയിൽ എത്തിയതെന്ന് കരുതുന്നു. ആദ്യം കുറ്റം നിഷേധിച്ച അനീഷ് നിരീക്ഷണ കാമറ ദൃശ്യങ്ങളും ചെരുപ്പുകളും കാണിച്ചതോടെ എല്ലാം സമ്മതിക്കുകയായിരുന്നു. അതിക്രമിച്ചു കടക്കൽ, പീഡനശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്.
സംഭവം
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പാവൂർഛത്രം റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിയായ ജീവനക്കാരി ആക്രമിക്കപ്പെട്ടത്. അതിവേഗം കുറ്രവാളിയെ കണ്ടെത്തിയ തെങ്കാശി റെയിൽവേ എസ്.ഐ മനോഹരൻ കൊല്ലം കേരളപുരം സ്വദേശിയാണ്. തിരുനെൽവേലി റെയിൽവേ ഡി വൈ.എസ്.പി പൊന്നുസ്വാമി, വിരുതനഗർ ഇൻസ്പെക്ടർ പ്രിയ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അനീഷിനെ സംഭവം നടന്ന ഗാർഡ് റൂമിലെത്തിച്ച് തെളിവെടുത്ത ശേഷം തിരുനെൽവേലി പാളയംകോട്ട ജയിലിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |