അരൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നംഗ സംഘം യുവാവിനെ അടിച്ചുകൊന്നു. അരൂർ പഞ്ചായത്ത് 10-ാം വാർഡ് ചന്തിരൂർ പാറ്റു വീട്ടിൽ ജോസ് - ജെസി ദമ്പതികളുടെ മകൻ ഫെലിക്സ് ജോസാണ് (28) മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ടൈൽ പണിക്കാരനായ ഫെലിക്സ് മൂന്നാറിനടുത്തുള്ള റിസോർട്ടിലെ ജോലി കഴിഞ്ഞ് രാത്രിയിലാണ് എത്തിയത്. സുഹൃത്തുക്കളുമായി വീടിനു സമീപത്തെ പാടത്തിനടുത്തിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് നടന്നു നീങ്ങിയ ഇവർ തമ്മിൽ സമീപത്തെ വെയിറ്റിംഗ് ഷെഡിനടുത്തുവച്ചും തർക്കമുണ്ടായി. ഫെലിക്സിന്റെ മുഖത്ത് കല്ലുകൊണ്ടും തലയിൽ ഹെൽമറ്റിനും ഇടിച്ച് പരിക്കേൽപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന 18കാരൻ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ഇയാളെ വിരട്ടിയോടിച്ചു. മർദ്ദനത്തിനു ശേഷം പ്രതികൾ കടന്നു കളഞ്ഞു. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ രക്തം വാർന്ന നിലയിൽ കിടക്കുകയായിരുന്ന ഫെലിക്സിനെ വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 ഓടെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഫ്രെഡിൻ ജോസ്, ഫെബിൻ ജോസ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. പൊലീസ്, ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ്, ഫോറൻസിക് സംഘം എന്നിവർ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അരൂർ സി.ഐ പി.എസ്.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |