ബംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമക്കേസിൽ ഒളിവിൽപ്പോയ ജനതാദൾ (എസ്) എം.പിയും ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കായി സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ നടപടി. പ്രജ്വലിനെ കണ്ടത്താൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.
ലൈംഗികപീഡന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നതായാണ് വിവരം.
പ്രജ്വലിനെ അന്വേഷണസംഘം കണ്ടെത്തുമെന്നും സംസ്ഥാനത്ത് തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബ്ലൂ കോർണർ നോട്ടീസ് സ്ഥിരീകരിച്ചുകൊണ്ട് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കേസിൽ അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയെ കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എൻ.ഡി.എ സഖ്യത്തിലെ പ്രമുഖ കക്ഷിയുടെ വലിയ നേതാക്കൾ ലൈംഗികാതിക്രമ കേസിൽപ്പെട്ടത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിഷയത്തിൽ ബി.ജെ.പി ഇതുവരെ കാര്യമായ പ്രതികരണത്തിന് മുതിർന്നിട്ടില്ല.