കോഴിക്കോട്: കനക കിരീടം തേടി അരയും തലയും മുറുക്കിയെത്തിയ പ്രതിഭകളെ സ്വീകരിച്ച് കോഴിക്കോട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികളാണ് മാമാങ്ക നഗരിയിൽ ആദ്യമെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ജനശതാബ്ദി എക്സ്‌പ്രസ് ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ സംഘത്തെ വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മുല്ലപ്പൂമാലയിട്ടും കോഴിക്കോടൻ ഹൽവ നൽകിയും ഊഷ്മളമായി സ്വീകരിച്ചു. ചെണ്ടമേള അകമ്പടി കലോത്സവ പൂരത്തിന്റെ മാറ്റൊലി കൂട്ടി.
വിദ്യാർത്ഥി സംഘം 12.45 ഓടെ എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പന്ത്രണ്ടരയ്ക്ക് മുന്നേ ഇരുമന്ത്രിമാരും സംഘാടക സമിതി അംഗങ്ങളും റെയിൽവേ സ്റ്റേഷനിലെത്തി. പിന്നെ കലാപ്രതിഭകൾക്കായി കാത്തിരിപ്പ്. ജനശതാബ്ദി ഉടനെത്തുമെന്ന് അറിയിപ്പ് വന്നതോടെ ചെണ്ടമേളം മുറുകി. കൊല്ലം പള്ളിക്കുന്ന് എൻ.എസ്.എസ് എച്ച്.എസ്, വർക്കല ഇടവ ലിറ്റിൽ ഫ്ലവർ എച്ച്.എസ്, കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. പൂമാലയിട്ടും പൂച്ചെണ്ട് നൽകിയും സ്വീകരിക്കാൻ മുന്നിലുണ്ടായിരുന്ന മന്ത്രിമാരെ കണ്ട് വിദ്യാർത്ഥികൾക്കും ഇരട്ടി സന്തോഷം. ഹൽവാ മധുരം കൂടിയായപ്പോൾ പ്രതിഭകൾക്ക് സന്തോഷം അടക്കാനായില്ല.
താളമേള അകമ്പടിക്ക് പിന്നാലെ പുറത്തേക്ക് വരിവരിയായി ഒഴുകിയ കുട്ടികളെ കാത്ത് കലോത്സവ വണ്ടിയും റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ സജ്ജമായിരുന്നു. കുട്ടികൾക്കൊപ്പം മന്ത്രിമാരും ബസിൽ കയറി. രജിസ്ട്രേഷൻ പൂർത്തിയാക്കി ആദ്യസംഘത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം കലോത്സവ വണ്ടി വീണ്ടും പറപറന്നു, റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്രാൻഡിലുമായി കാത്തിരുന്ന കലാപ്രതിഭകളെ കൂട്ടാൻ. രാത്രി വൈകിയെത്തിയ വിദ്യാർത്ഥി സംഘങ്ങളെയും സംഘാടക സമിതി ഊഷ്മളമായാണ് വരവേറ്റത്.ർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |