തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം സൈബർ കേസുകളിൽ അന്വേഷണം പേരിന് മാത്രം. ലോക്ക് ഡൗണിലെ രണ്ടുവർഷം മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യത്. സൈബർ കുറ്റങ്ങൾ അന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലുണ്ട്. എന്നിട്ടും പുരോഗതിയില്ല. പ്രതികൾ രക്ഷപ്പെടുന്നു. ഇരകൾക്ക് നീതി കിട്ടുന്നില്ല. മുകളിൽ നിന്ന് സമ്മർദ്ദമുള്ള കേസുകളിൽ മാത്രമാണ് അന്വേഷണം.
എ.ടി.എം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ബ്ളാക്ക് മെയിലിംഗ്, ചീറ്റിംഗ് തുടങ്ങിയ കേസുകളാണ് തെളിയിക്കപ്പെടാത്തതിൽ അധികവും. ലോക് ഡൗണിലും ശേഷവും നടന്ന എ.ടി.എം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിലെ പ്രതികളെ കണ്ടെത്തിയിട്ടില്ല. ബാങ്കിംഗ് തട്ടിപ്പ്, സാമൂഹ മാദ്ധ്യമ കുറ്റങ്ങൾ, ഇ-മെയിൽ ചീറ്റിംഗ് എന്നിവയിലും അന്വേഷണം കാര്യക്ഷമമല്ല.
സൈബർ കേസുകൾ കൂടുതലും തിരുവനന്തപുരം നഗരത്തിലാണ് -1854. സൈബർ പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നത് 736 കേസുകളാണ്. സൈബർ പൊലീസ് രൂപീകരിച്ച ശേഷം കുറ്റപത്രം സമർപ്പിച്ചത് 901 കേസുകളിലാണ്.
വിവരം ലഭിക്കാത്തത് തടസം
കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെർവറുകളിൽ നിന്ന് യഥാസമയം വിവരങ്ങൾ ലഭിക്കാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. സേവനദാതാക്കൾ ഒരു വർഷത്തെ വിവരങ്ങളാണ് സൂക്ഷിക്കുന്നത്. ഉത്തരേന്ത്യൻ സംഘങ്ങളാണ് തട്ടിപ്പുകൾക്ക് പിന്നിൽ. പ്രതികളും വാദികളും സാക്ഷികളും വിദേശത്താകുന്നതും കൃത്യസമയത്ത് മൊഴി നൽകാത്തതും കേസുകൾ വൈകിപ്പിക്കുന്നു. സൈബർ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും കേസുകളെ ബാധിച്ചിട്ടുണ്ട്.
തെളിയാത്ത കേസുകൾ
എ.ടി.എം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ
ബ്ളാക്ക് മെയിലിംഗ്, ചീറ്റിംഗ്
ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ
വെബ് ഹാക്കിംഗ്, നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കൽ
ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്തുളള വ്യക്തിഹത്യ
അന്വേഷണം സൈബർ ഡോമിൽ മാത്രം
രാജ്യാന്തര ഏജൻസികളുടെയും സ്വകാര്യ, പൊതുമേഖലാ കമ്പനികളുടെയും സഹകരണത്തോടെ പൊലീസ് തുടങ്ങിയ സൈബർ ഡോമിൽ മാത്രമാണ് സൈബർ കുറ്റങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തുടങ്ങിയതാണ് സൈബർ ഡോം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |