തഴവ: മരുമകൾക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. അബ്കാരി കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ള മരുമകൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ ബോദ്ധ്യമായി.
കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായിൽ നളിനാക്ഷിയെ (86) ഒക്ടോബർ 29ന് പുലർച്ചെ രണ്ടോടെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ രാധാമണിയാണ് (60) പിടിയിലായത്. സംഭവ ദിവസം കരുനാഗപ്പള്ളി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി നളിനാക്ഷിയെ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ്. നാട്ടുകാരിൽ ചിലർ സംശയം ഉന്നയിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കേറ്റിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഒരാഴ്ച നീണ്ടുനിന്ന അന്വഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
പൊലീസ് പറയുന്നത്: നേരിയ രീതിയിൽ മാനസിക വൈകല്യമുള്ള വൃദ്ധ ഉറങ്ങിക്കിടക്കവേ ഒപ്പം താമസിക്കുന്ന മരുമകൾ പുലർച്ചെ ഒന്നോടെ ദേഹമാസകലം മണ്ണെണ്ണ ഒഴിക്കുകയും ഉലക്ക ഉപയോഗിച്ച് തലയ്ക്കടിച്ച് ബോധം കെടുത്തുകയും ചെയ്തു. തുടർന്ന് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തന്റെ സ്വൈരജീവിതത്തിന് തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് രാധാമണി നൽകിയ മൊഴി. വൃദ്ധ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് അന്വേഷണവേളയിൽ ഇവരുടെ ബന്ധുക്കൾ, ജനപ്രതിനിധികൾ എന്നിവർ പൊലീസിന് മൊഴി നൽകിയത്. എന്നാൽ വൃദ്ധയുടെ തലയിലുണ്ടായിരുന്ന മുറിവ് സംശയത്തിനിടയാക്കി. രാധാമണി മുമ്പ് അബ്കാരി കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദ്ദേശമനുസരിച്ച് കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ വിനോദ് കുമാർ, ധന്യ, ഗ്രേഡ് എസ്.ഐമാരായ സിദ്ദിഖ്, കലാധരൻ, എസ്.സി.പി.ഒ സീമ, സി.പി.ഒ ശ്രീജിത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |