പത്തനാപുരം: ജോലിക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കതിൽ വീട്ടിൽ സുകുമാരൻ (69) മരിച്ചു.
വെള്ളങ്ങാട് ഓട് ഫാക്ടറിക്ക് സമീപത്തെ റബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ഏഴോടെയാണ് കുത്തേറ്റത്. അവശനിലയിൽ കിടന്ന സുകുമാരനെ അതുവഴിയെത്തിയ സ്ത്രീയാണ് ആദ്യം കണ്ടത്. ഇവർ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് ചോരവാർന്നു കിടന്ന സുകുമാരനെ ടാർപ്പോളിനിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദേഹം മുഴുവനും കുത്തേറ്റിരുന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും വൈകിട്ട് നാലോടെ മരിച്ചു. ഭാർഗവിയാണ് ഭാര്യ. മക്കൾ: ലത, രതീഷ് (സൈനികൻ).
ഗൃഹനാഥയ്ക്ക് ഗുരുതര പരിക്ക്
വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥയെയും കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. പത്തനാപുരം കാര്യറ പി.ബി ജംഗ്ഷനിൽ സുരേഷ് മന്ദിരത്തിൽ മീനാക്ഷിഅമ്മയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ഓടെ പിന്നിലൂടെയെത്തിയ കാട്ടുപന്നി ഇടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. വലതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |