പാലക്കാട്: ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി സുലൈമാൻ, നിലുവർനീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹക്കീം (35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെ സുക്മ ജില്ലയിലെ സേനയുടെ ക്യാമ്പിനുനേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ക്യാമ്പ്. മൃതദേഹം ഇന്നലെ രാത്രി എട്ടോടെ ധോണിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 9ന് ഉമ്മിനി ഹൈസ്‌കൂളിൽ പൊതുദർശനത്തിനു വച്ചശേഷം പൊലീസിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
മുൻ ഹോക്കി താരമായ ഹക്കീം 2007ലാണ് സി.ആർ.പി.എഫിൽ ചേർന്നത്. സെക്കൻഡ് സിഗ്നൽ ബറ്റാലിയനിൽ റേഡിയോ ഓപ്പറേറ്ററായിരുന്നു. രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. ഭാര്യ: പി.യു. റംസീന. മകൾ: അഫ്സീന ഫാത്തിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |