തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ, മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തൽ അടക്കമുള്ള പരാതികളിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടങ്ങി.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ.ജോൺ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഓൺലൈനായി യോഗം ചേർന്നു. അന്വേഷണ ഉത്തരവും പി.വി.അൻവർ എം.എൽ.എയുടെ പരാതിയും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത എസ്.പിക്ക് കൈമാറി. അൻവറിന്റെ മൊഴിയെടുക്കാൻ ഡിവൈ.എസ്.പി ഷിബു പാപ്പച്ചനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം മുൻ എസ്.പി സുജിത്ത്ദാസും ഡാൻസാഫ് സംഘവും സ്വർണം പൊട്ടിക്കലിലൂടെ സ്വത്തുണ്ടാക്കിയതും വിജിലൻസ് അന്വേഷിക്കും. എസ്.പി സുജിത്ത് ദാസ് ഉൾപ്പെട്ട മലപ്പുറം എസ്.പി ഓഫീസിലെ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിവൈ.എസ്.പി ഷിബു പാപ്പച്ചൻ. ഈ അന്വേഷണത്തിന് പിന്നാലെയാണ് സുജിത്ത്ദാസ് സസ്പെൻഷനിലായത്. അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും കേസെടുക്കുക. അതിന് സർക്കാരിന്റെ അനുമതിയും വേണം. കോട്ടയം വിജിലൻസ് എസ്.പിയായിരുന്ന ജോൺകുട്ടി ഇന്നലെ തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യൽ യൂണിറ്റിൽ ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |