ഉറപ്പുകൾ ലംഘിച്ചാൽ വീണ്ടും സമരം
കോട്ടയം: എം.ജി സർവകലാശാലാ നാനോ ടെക്നോളജി ഡയറക്ടർ ഡോ. നന്ദകുമാറിന്റെ അധിക്ഷേപത്തിനെതിരെ സർവകലാശാലാ കവാടത്തിൽ താൻ നടത്തിയ ഉപവാസം വിജയിച്ചത് ജാതീയ പീഡനം നേരിടുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ധൈര്യവും പകരുമെന്ന് ദീപ പി. മോഹൻ കേരളകൗമുദിയോട് പറഞ്ഞു.
'കേരളത്തിലെ എല്ലാ സർവകലാശാലകളിലും ജാതീയ അധിക്ഷേപവും പീഡനവും നേരിടുന്ന നിരവധി ദളിത്, പിന്നാക്ക വിദ്യാർത്ഥികളുണ്ട്. ധൈര്യത്തോടെ എല്ലാം തുറന്നു പറഞ്ഞാൽ പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകുമെന്നാണ് എന്റെ അനുഭവം വച്ച് അവരോട് പറയാനുള്ളത്"- ദീപ പറഞ്ഞു.
ആരോഗ്യസ്ഥിതി മോശമായിട്ടും വിജയിക്കണമെന്ന നിശ്ചയദാർഢ്യമുള്ളതുകൊണ്ടാണ് പതിനൊന്ന് ദിവസം ഉപവാസം തുടർന്നത്.
2024 വരെ സമയമുണ്ടെങ്കിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ ഗവേഷണം പെട്ടെന്ന് പൂർത്തിയാക്കും. തടഞ്ഞുവച്ച ഫെലോഷിപ്പും മറ്റ് സഹായവും നൽകുമെന്നാണ് സർവകലാശാലയുടെ ഉറപ്പ്. അത് ലംഘിച്ചാൽ, നന്ദകുമാറിന്റെ ഇടപെടൽ തുടർന്നാൽ വീണ്ടും സമരം ആരംഭിക്കും.
മുഖ്യധാരാരാഷ്ട്രീയക്കാരുടെ പിന്തുണയില്ലാതെ ഭീം ആർമി അടക്കം ദളിത് കൂട്ടായ്മ വിജയിപ്പിച്ച ജാതി അധിക്ഷേപത്തിനെതിരായ സമരം പുതിയ തുടക്കമാണ്. കോളേജ് പഠനകാലത്ത് ഞാൻ എസ്.എഫ്.ഐക്കാരിയായിരുന്നിട്ടും അവർ പിന്തുണച്ചില്ല. അമ്മ സാംബവി കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് അംഗമാണ്. എന്നിട്ടും സമരപ്പന്തലിൽ ഇരിക്കാനും പത്രസമ്മേളനം നടത്താനും അമ്മ തയ്യാറായി. ഉന്നത ഇടപെടലുകൊണ്ടാണ് നന്ദകുമാറിനെ പിന്തുണച്ചിരുന്ന വൈസ് ചാൻസലർ ചർച്ചയ്ക്ക് വിളിച്ചതെന്നും ദീപ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |