ന്യൂഡൽഹി : ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന ആം ആദ്മി പാർട്ടി നിലപാടിന് സുപ്രീംകോടതിയിൽ അംഗീകാരം. ഭരണഘടന അനുച്ഛേദം 243ആർ പ്രകാരം നോമിനേറ്റഡ് അംഗങ്ങൾക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന ആം ആദ്മി പാർട്ടിയുടെയും മേയർ സ്ഥാനാർത്ഥി ഷെല്ലി ഒബ്റോയിയുടെയും വാദമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ അംഗീകരിച്ചത്.
ലെഫ്‌റ്റനന്റ് ഗവർണറുടെയും ഡൽഹി മുനിസിപ്പൽ കോർപറേഷന്റെയും വാദങ്ങൾ തള്ളിയ സുപ്രീംകോടതി, നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണെന്ന് നിരീക്ഷിച്ചു. മേയർ തിരഞ്ഞെടുപ്പിന് പിന്നാലെ ഡെപ്യൂട്ടി മേയറുടെയും സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തണം. നോമിനേഡറ്റ് അംഗങ്ങൾക്ക് ഈ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ കഴിയില്ല. മേയർ തിരഞ്ഞെടുപ്പ് നടത്തുന്ന ദിവസം വ്യക്തമാക്കി 24 മണിക്കൂറിനകം നോട്ടീസ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശം നൽകി.
കോടതിയുത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. ലെഫ്‌റ്റനന്റ് ഗവർണറും ബി.ജെ.പിയും ചേർന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നതെന്ന് തെളിഞ്ഞതായും കേജ്‌രിവാൾ കൂട്ടിച്ചേർത്തു. മൂന്ന് തവണയാണ് ഡൽഹി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ബഹളത്തെ തുടർന്ന് മാറ്റിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |