കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാനും മേൽനോട്ടം വഹിച്ച മറ്റ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ് ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. വധഭീഷണി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പരാതിയിലാണിത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ദിലീപിന്റെ ഭീഷണിയാണ് ഈ ക്ളിപ്പുകളിൽ. ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഓഡിയോ ക്ലിപ്പുകളും കൈമാറി. ഇവയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു.
ആറ് പ്രതികൾ
• ഒന്നാം പ്രതി: ദിലീപ് (ഗോപാലകൃഷ്ണൻ )
• രണ്ടാം പ്രതി: അനൂപ് (ദിലീപിന്റെ സഹോദരൻ)
• മൂന്നാം പ്രതി: സുരാജ് (ദിലീപിന്റെ സഹോദരീ ഭർത്താവ്)
• നാലാം പ്രതി: അപ്പു (ദിലീപിന്റെ മാനേജർ)
• അഞ്ചാം പ്രതി: ബൈജു ചെങ്ങമ്മനാട് (ദിലീപിന്റെ സുഹൃത്ത് )
• ആറാം പ്രതി: കണ്ടാലറിയാവുന്ന ആൾ
പ്രതിയാക്കിയ വിരോധം
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പ്രതികൾ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ 'പത്മസരോവരം' വീട്ടിലാണ് ഗൂഢാലോചന നടത്തിയത്. മുൻ എറണാകുളം റൂറൽ പൊലീസ് മേധാവി ഐ.ജി എ.വി. ജോർജിന്റെ വീഡിയോ യൂ ട്യൂബിൽ ഫ്രീസ് ചെയ്ത് ദൃശ്യങ്ങൾ നോക്കി 'നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണെ'ന്ന് ദിലീപ് പറഞ്ഞു. അന്വേഷണ സംഘത്തെ നയിച്ച എസ്.പി സോജൻ, എസ്.പി കെ.സുദർശൻ, സന്ധ്യ, ബൈജു പൗലോസ്, മറ്റൊരാൾ എന്ന രീതിയിലാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. തന്റെ ദേഹത്ത് കൈവച്ച കെ.സുദർശന്റെ കൈവെട്ടണമെന്നും പറഞ്ഞതായി എഫ്.ഐ.ആറിലുണ്ട്. ബൈജു പൗലോസ് പോകുമ്പോൾ ട്രക്കോ ലോറിയോ വന്ന് സൈഡിലിടിച്ചാൽ ഒന്നരക്കോടി നോക്കേണ്ടിവരുമെന്ന് സുരാജ് പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.
നടിയെ ആക്രമിച്ച കേസ്:
വി.ഐ.പിയെക്കുറിച്ച് പൊലീസിന് സൂചന
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിന് കൈമാറിയ 'വി.ഐ.പി'യെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോടു പറഞ്ഞു. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ഒരു വി.ഐ.പിയാണെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇയാൾ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നയാളാണെന്ന് സംവിധായകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ ഇദ്ദേഹം കൂടുതൽ വിവരങ്ങൾ പൊലീസിന് കൈമാറി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി മറ്രന്നാൾ കോടതിയിൽ രേഖപ്പെടുത്തും. കേസിന്റെ തുടരന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിനെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
പൾസർ സുനി പകർത്തിയ ദൃശ്യത്തിന്റെ ശബ്ദം ഡബ്ബിംഗ് സ്റ്രുഡിയോയിലെത്തിച്ച് ഉയർത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ കൊച്ചിയിലെ ഡബ്ബിംഗ് സ്റ്റുഡിയോ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. സംഭാഷണം ഡബ്ബ് ചെയ്യാൻ ഇതേ സ്റ്റുഡിയോയിലേക്കു വരുംവഴിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയത്. സ്റ്രുഡിയോ ഉടമയെയും ജീവനക്കാരെയും ചോദ്യം ചെയ്യും. ആരോപണം സ്റ്റുഡിയോ മാനേജർ നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |