കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇവരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ചുമത്തി അന്വേഷണസംഘം എഫ്. ഐ.ആർ ഭേദഗതി ചെയ്തു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കൊലപാതകത്തിനു ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായതോടെയാണ് ഈ കുറ്റം കൂടി ചുമത്തുന്നതെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ ആലുവ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
ദിലീപ് ഉൾപ്പെടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. രാവിലെ 10.15ന് കോടതിമുറിയിൽ നേരിട്ട് വാദംകേൾക്കും. ഒന്നു മുതൽ ആറു വരെ പ്രതികളായ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയത്. പ്രാധാന്യമുള്ള കേസായതിനാൽ വിശദമായി വാദംകേൾക്കണമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജികൾ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |