കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കുന്നത് പഴയ രേഖകളാണെന്നും, പ്രോസിക്യൂഷന്റെ വാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വിചാരണക്കോടതിയിൽ വ്യക്തമാക്കി.
ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് നൽകിയ പെൻഡ്രൈവിന്റെ ആധികാരികത ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന വേണമെന്നും പ്രതിഭാഗം വാദിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ വിശദീകരിക്കാൻ പെൻഡ്രൈവിലെ ശബ്ദരേഖ നേരത്തേ പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചിരുന്നു. പെൻഡ്രൈവിൽ ഫയലുകൾ എന്നാണ് പകർത്തിയതെന്ന് പരിശോധിക്കണം. ദിലീപ് ഉൾപ്പെടെ പ്രതികളുടെ ശബ്ദരേഖ ടാബിലാണ് ആദ്യം പകർത്തിയതെന്നും ഇത് ലാപ്ടോപ്പിലേക്കും അവിടെ നിന്ന് പെൻഡ്രൈവിലേക്കും മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ, ഒരു മൊബൈൽ ഫോണിൽ നിന്നാണ് ശബ്ദരേഖ പെൻഡ്രൈവിലേക്ക് പകർത്തിയതെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഈ വൈരുദ്ധ്യം പരിശോധിക്കണം. മാപ്പുസാക്ഷിയായിരുന്ന വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായിരുന്ന ദാസൻ ഓഫീസിലെത്തി തന്നെ കണ്ടെന്ന് പറയുന്ന സമയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും രാമൻപിള്ള വ്യക്തമാക്കി.
ദിലീപിന്റെ കുടുംബ ഡോക്ടർ ഹൈദരാലി അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് സഹോദരൻ അനൂപ് സഹായം നൽകിയത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. കേസന്വേഷണം ഇപ്പോൾ തന്നെ ലക്ഷ്യമാക്കിയാണെന്നും രാമൻപിള്ള പറഞ്ഞു. വാദം ജൂൺ ഏഴിന് തുടരും. കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയ വിവരം ഇന്നലെ കോടതിയിൽ അറിയിച്ചു. തുടർന്ന് ഈ വിഷയവും വിചാരണക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിൽ
തുടരന്വേഷണം: വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടിയുള്ള സർക്കാർ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജിയിൽ അതിജീവിതയും കക്ഷി ചേർന്നിരുന്നു. മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാഫലം വരുംവരെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |