കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്ക് ചോർന്നുകിട്ടിയ സംഭവത്തിൽ വിചാരണക്കോടതി ഇന്നലെയും അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിമർശിച്ചു. കേസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് രണ്ടു ഹൈക്കോടതി ബെഞ്ചുകളും സുപ്രീംകോടതിയും നിർദ്ദേശിച്ചിട്ടും പ്രോസിക്യൂഷന്റെ കൈവശമുള്ള നിർണായക വിവരങ്ങൾ എങ്ങനെയാണ് ചോരുന്നതെന്ന് കോടതി ആരാഞ്ഞു. കോടതിയുടെ ഫോർവേഡ് നോട്ടു പോലും മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. വിഷയം ഏപ്രിൽ 26നു വീണ്ടും പരിഗണിക്കും.
അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നൽകിയ ഹർജിയിൽ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ നൽകി. മറുപടി നൽകാൻ ദിലീപിന്റെ അഭിഭാഷകൻ ഇന്നലെ കൂടുതൽ സമയം തേടി. ഈ ഹർജിയും ഏപ്രിൽ 26ലേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മേയ് 30 വരെ ഹൈക്കോടതി സമയം നൽകിയെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് വിചാരണ നടപടികൾ തീരുമാനിക്കാനായി കേസ് മേയ് 31ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |