കൊച്ചി: ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദുരുപയോഗിച്ചതിലെ അന്വേഷണത്തിന്റെ മൊഴിപ്പകർപ്പ് യുവനടിക്ക് നൽകണമെന്ന ഉത്തരവ് തീർപ്പായ കേസിന്റെ നടപടിക്രമങ്ങൾ പുനരാരംഭിക്കാൻ ഇടയാക്കില്ലെന്ന് ഹൈക്കോടതി. സാക്ഷിമൊഴികളുടെ പകർപ്പ് പരാതിക്കാരിക്ക് നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്നും നടൻ ദിലീപ് നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഡിവിഷൻബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
ജസ്റ്റിസ് എൻ. നഗരേഷും ജസ്റ്റിസ് പി.എം. മനോജും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച ഹർജി തീർപ്പാക്കിയെങ്കിലും ഇന്നലെയാണ് വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
അതിജീവിതയ്‌ക്കുണ്ടായ മാനസികാഘാതം വിവരണാതീതമാണെന്ന സിംഗിൾബെഞ്ചിന്റെ പരാമർശം ഡിവിഷൻ ബെഞ്ചും ഉത്തരവിൽ ചേർത്തിട്ടുണ്ട്. അതിജീവിതയ്ക്ക് സാക്ഷിമൊഴികൾ നൽകാമെന്ന തീരുമാനത്തിൽ അപാകതയില്ല. അത് നിയമപരമായി നിലനിൽക്കും. നടപടിക്രമങ്ങളും സാക്ഷി മൊഴികളും എന്തെന്ന് അറിയാനുള്ള അവകാശം അതിജീവിതയ്ക്കുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് അന്വേഷിച്ചത്. റിപ്പോർട്ട് ഏകപക്ഷീയമാണെന്ന ആരോപണവുമായി അതിജീവിത തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. മൊഴിപ്പകർപ്പുകൾ കൂടി കൈമാറാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് സെഷൻസ് ജഡ്ജിയുടെ പക്കലുള്ള മൊഴികൾ കൂടി കൈമാറാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
നിഷ്‌പക്ഷ അന്വേഷണം
ഉറപ്പാക്കേണ്ടതുണ്ട്
തീർപ്പായ കേസിൽ പുതിയ ഉപഹർജി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. മുമ്പ് തീർപ്പാക്കിയ ഹർജിയുടെ നടപടിക്രമങ്ങൾ പുനരാരംഭിക്കാൻ സിംഗിൾബെഞ്ച് ഉത്തരവ് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ഈ വാദമാണ് അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് തള്ളിയത്. നിഷ്‌പക്ഷ അന്വേഷണവും അതിജീവിതയുടെ സ്വകാര്യതയും ഉറപ്പു വരുത്തണമെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അതിൽ തെറ്റില്ല. നടിയുടെ ഉപഹർജി നിലവിലെ കേസിന്റെ അനുബന്ധമായാണ് കണക്കാക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |