തിരുവനന്തപുരം: മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത ദുരന്തമുഖങ്ങളിൽ അപകടതീവ്രത സ്വയം കണ്ടെത്തി രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ച് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ എനർജി വിഭാഗം ഗവേഷകൻ പി. ശ്രീരാജ്. ഭൂകമ്പം, പ്രളയം, അഗ്നിബാധ തുടങ്ങിയവയിൽ മനുഷ്യനോ മൃഗമോ കുടുങ്ങിയിട്ടുണ്ടോയെന്ന് ഡ്രോൺ, നിർദ്ദേശം കൂടാതെ പരിശോധിക്കും. ഉണ്ടെന്ന് സൂചന ലഭിച്ചാൽ വിവരം കൈമാറും. ഫസ്റ്റ് എയ്ഡ് കിറ്റും വെള്ളവുമെത്തിക്കണമെങ്കിലും സാധിക്കും. 5 കിലോ വരെ ഭാരമിതിന് താങ്ങാനാകും. സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ദുരന്തമേഖലകളുടെ ത്രീഡി മാപ്പുകളും നിർമ്മിക്കും.
തെർമൽ ക്യാമറയിലൂടെ തത്സമയ ചിത്രങ്ങൾ
ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള തെർമൽ ക്യാമറയെടുക്കുന്ന ചിത്രങ്ങൾ തത്സമയം കൺട്രോൾ റൂമിനു കൈമാറും. ഇതുമൂലം സർവ സന്നാഹങ്ങളുമായി പൊലീസിനും ആംബുലൻസിനും അഗ്നിശമനസേനയ്ക്കും എത്താനാകും.
നിലവിൽ ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഇവ പ്രോഗ്രാം ചെയ്തതെങ്കിലും ഭാവിയിൽ കൃഷി, വാണിജ്യ, സിവിൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. വലിയ ഫാമുകളിലും വയലുകളിലും നിരീക്ഷണം നടത്തി വിളയുടെ വളർച്ച, കീടങ്ങളുടെ ആക്രമണം, വളത്തിന്റെ ആവശ്യകത,കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയും നൽകാനാകും.
20 കിലോയാണ് ഡ്രോണിന്റെ ഭാരം.
5-8 ലക്ഷം വരെയാണ് ചെലവ്.
ദുരന്തമുഖത്തെ പ്രവർത്തനത്തിനൊപ്പം കാർഷിക രംഗത്തെ പ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
- ഡ്രോൺ വികസിപ്പിച്ച ശ്രീരാജ്.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |