കൊച്ചി: സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അക്രമം കാട്ടുന്ന കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസിന്റെ ഡ്രോൺ ഇറങ്ങും.ഇതിലെ അൾട്രാസൂം കാമറ രാവും പകലും വ്യക്തമായ ദൃശ്യം ഒപ്പിയെടുക്കും. അക്രമം കാട്ടി മുങ്ങിയാലും പിടികൂടും. 471 പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് ക്യാമ്പുകൾക്കും ഡ്രോൺ നൽകും.
പൊലീസുകാരുടെ ഷോൾഡറിൽ ഘടിപ്പിക്കുന്ന 310 കാമറകൾ 1.55 കോടി രൂപയ്ക്ക് നാലു വർഷം മുമ്പ് വാങ്ങിക്കൂട്ടിയെങ്കിലും ഉപയോഗപ്പെട്ടിരുന്നില്ല.
പ്രശ്നമുണ്ടായ സ്ഥലത്തെ സി.സി. ടി.വി കാമറകളാണ് ഇപ്പോൾ ആശ്രയം. എന്നാൽ, പല സ്ഥലങ്ങളിലും കാമറകൾ പ്രവർത്തിക്കാറില്ല. കഴിഞ്ഞ ദിവസം വിഴിഞ്ഞം സ്റ്റേഷൻ ആക്രമിക്കും മുമ്പ് സമരക്കാർ സമീപത്തെ കാമറകൾ നശിപ്പിച്ചിരുന്നു.
പത്തനംതിട്ട സ്വദേശികളായ അനി സാം വർഗീസും നിഥിനും ഡയറക്ടർമാരായ
പ്രമുഖ സ്റ്റാർട്ട്അപ് കമ്പനി എ.ഐ ഡ്രോണുമായി ചേർന്ന് പൊലീസിന്റെ സൈബർഡോമാണ് പദ്ധതി നടപ്പാക്കുന്നത്. ചൈനയിൽ നിന്നുൾപ്പെടെ കാമറയും ഘടകങ്ങളും എത്തിച്ചാണ് നിർമ്മാണം.കാമറയുടെ പ്രത്യേകതകൾ അനുസരിച്ച് അഞ്ചു ലക്ഷം വരെ വിലവരാം.
മരുന്നിനും ഡ്രോൺ
പ്രകൃതിക്ഷോഭങ്ങളിൽ ഒറ്റപ്പെടുന്ന മേഖലയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ കഴിയുന്ന ഡ്രോണുകളും പൊലീസിനായി നിർമ്മിക്കും. 10 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ അഞ്ചുകിലോമീറ്റർ വരെ കൊണ്ടുപോകാൻ ഡ്രോണുകൾക്കാകും.
ആളെണ്ണും, സന്ദേശം നൽകും
അൾട്രാസൂം ശേഷിയുള്ള കാമറ. ആളെണ്ണം തിട്ടപ്പെടുത്തും
ശബ്ദസന്ദേശം നൽകും. മഴയത്തും പ്രവർത്തിക്കും
മെമ്മറി കാർഡിലും കൺട്രോൾ യൂണിറ്റിലും ദൃശ്യം പകർത്താം. ഓൺലൈനായി കൺട്രോൾ റൂമിലോ പൊലീസ് സ്റ്റേഷനിലോ നിരീക്ഷിക്കാം.
ഭാരം:
3- 8 കിലോ വരെ
പറക്കുന്ന ഉയരം:
300- 400 മീറ്റർ
പറക്കുന്ന ദൂരം:
5 കി.മീ.
വില
5 ലക്ഷം വരെ
ക്രമസമാധാനപാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ നൽകുന്നത്.
സൈബർ ഡോം,
കേരള പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |