ലക്ഷം രൂപ ശമ്പളം നാട്ടിൽ ഓടിച്ചിരുന്നത് 12,000 ലിറ്ററിന്റെ ടാങ്കർ
ദുബായിൽ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ട്രെയ്‌ലർ
വാടാനപ്പിള്ളി: അറബി നാട്ടിൽ ടാങ്കർ ഓടിക്കുന്ന ആദ്യ മലയാളി വനിതയെന്ന വിശേഷണം നേടുകയാണ് തൃശൂർ കണ്ടശ്ശാംങ്കടവ് സ്വദേശി ഡെലീഷ്യ. ദുബായിലെ മിഡ് എഷ്യ പെട്രോളിയം കമ്പനിയുടെ ടാങ്കർ ഡ്രൈവറാകാൻ ഇന്നലെ രാവിലെ ഡെലീഷ്യ ദുബായിലെത്തി. 42 വർഷമായി ടാങ്കർ ലോറി ഡ്രൈവറായ കണ്ടശ്ശാംങ്കടവ് പള്ളിക്കുന്നത്ത് ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. കഴിഞ്ഞ ദിവസം റിസൽട്ട് വന്ന എം.കോം പരീക്ഷ പാസായതോടെ ഇരട്ടി സന്തോഷത്തിലാണ് ഡെലീഷ്യ.
ടാങ്കർ ഓടിക്കുമെന്നറിഞ്ഞ് ദുബായിൽ നിന്നു കമ്പനി അധികൃതർ നേരിട്ട് ജോലി വാഗ്ദാനം നൽകുകയായിരുന്നു. വിസയും വിമാന ടിക്കറ്റും കമ്പനി വക. രണ്ടു വർഷത്തെ എഗ്രിമെന്റ്. ഒരു ലക്ഷം രൂപയോളം ശമ്പളം. എല്ലാം കമ്പനി ഉദ്യോഗസ്ഥർ വീട്ടിലെത്തി ഓഫർ നൽകുകയായിരുന്നു. മിഡ് എഷ്യ കമ്പനിയുടെ ഓണർ തൃശൂർ മണലൂർ സ്വദേശിയായ മനേഷാണ് നാട്ടുകാരിയാണെന്നറിഞ്ഞ് ജോലി വാഗ്ദാനം ചെയ്തത്.
ഒന്നര വർഷമായി ഡെലീഷ്യ ടാങ്കർ ഓടിക്കുന്നു. എറണാകുളം ഇരുമ്പനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്നു മലപ്പുറം തിരൂർ പമ്പിലേക്ക് 4 മണിക്കൂറിനുള്ളിൽ ലോഡെത്തിക്കും. ടയർ പ്രഷർ പരിശോധന, പഞ്ചറായാൽ ടയർ മാറ്റിയിടുന്നത്, ഓയിൽ ചെക്ക് ചെയ്യൽ, ലീക്ക് നിയന്ത്രിക്കുക എന്നിവയിലെല്ലാം പരിശീലനം നേടി. സഹായിയുടെ റോളാണ് ഇപ്പോൾ പിതാവിന്. സമയത്തിന് ലോഡ് എത്തിക്കുമെന്നതിനാൽ പമ്പുകാർക്കും വിശ്വാസം.
18 ൽ ലൈസൻസ്
പത്താംക്‌ളാസിൽ പഠിക്കുമ്പോഴാണ് അപ്പച്ചൻ ഡേവിസിന്റെ സഹായിയായി ഡെലീഷ്യ ലോറിയിൽ പോയിത്തുടങ്ങിയത്. ക്‌ളാസില്ലാത്ത ദിവസങ്ങളിലെല്ലാം അപ്പച്ചന്റെ കൂടെപ്പോകും. മെല്ലെ ലോറി കൈകാര്യം ചെയ്യാൻ പഠിച്ചു. 18 വയസായപ്പോൾ കാർ ലൈസൻസെടുത്തു. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഹെവി ലൈസൻസ്. മൂന്ന് മാസം കഴിഞ്ഞതോടെ ഹസാർഡ് ലൈസൻസും സ്വന്തമാക്കി. വോൾവോ ബസ് ഓടിക്കാനുള്ള പ്രത്യേക ലൈസൻസ് കരസ്ഥമാക്കുകയാണ് അടുത്ത ലക്ഷ്യം. ഒറ്റയ്ക്കായിരുന്നു വിദേശത്തേക്കുള്ള ഡെലീഷ്യയുടെ യാത്ര.
''റോഡ് വ്യക്തമായി കാണാമെന്നതിനാൽ മറ്റ് വാഹനങ്ങൾ ഓടിക്കുന്നതിലും എളുപ്പമാണ് ടാങ്കർ ലോറി
ഡെലീഷ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |