തിരുവനന്തപുരം: ഇലക്ട്രിക്, സി.എൻ.ജി, ഹൈഡ്രജൻ വാഹനങ്ങൾക്ക് മുൻഗണന നൽകുന്ന പുതിയ വാഹന നയം സംസ്ഥാന സർക്കാർ രൂപീകരിക്കും. ഗതാഗത രംഗത്ത് പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ കൂടി സംരക്ഷിക്കുന്ന നയമായിരിക്കും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കുക.
കേന്ദ്ര സർക്കാരിന്റെ 2019ലെ മോട്ടോർ വാഹന നിയമ ഭേദഗതിയെ പിന്തുടർന്ന്
അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തയ്യാറക്കിയ റിപ്പോർട്ടിൽ സർക്കാർ നയത്തിന് യോജിച്ച നിർദേശങ്ങൾ സ്വീകരിക്കും. ബാക്കിയുള്ളവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തും.
തർക്കമില്ലാത്ത
നിർദേശങ്ങൾ
■പൊതു സ്വകാര്യ മേഖലയെ ഏകോപിക്കാനും നിയന്ത്രിക്കാനും ലാൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി . പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ദീർഘദൂര ബസുകളും, ഒരോ സ്ഥലങ്ങളിലും ഇവയുടെ വരവ് പോക്ക് അനുസരിച്ച് ഹ്രസ്വദൂര ബസുകളും . യാത്രക്കാർക്ക് ഉൾപ്രദേശങ്ങളിലെത്താൻ ചെറിയ വാഹനങ്ങൾ
■പരസ്പര ബന്ധമില്ലാതെ പ്രവർത്തിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളുടെ ഏകോപനത്തിന് ജി.പി.എസ് അധിഷ്ഠിത ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനം . ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, സീസൺ ടിക്കറ്റ്, സ്മാർട്ട് കാർഡുകൾ എന്നിവയ്ക്ക് പുറമെ സ്ഥിര യാത്രികർക്ക് ഇളവുകളും
■സംസ്ഥാനത്തെ റോഡ്, റെയിൽ, ജലഗതാഗത സംവിധാനത്തെ പരസ്പരം ബന്ധിപ്പിച്ച് പുനഃക്രമീകരണം
തർക്കത്തിനിടയുള്ള
നിർദേശങ്ങൾ
■ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ സ്വകാര്യബസുകളെക്കൂടി പങ്കാളികളാക്കി സഹകരണ മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി .
■ കേരള മോട്ടോർ ട്രാൻസ്പോർട്ട് വെൽഫയർ ഫണ്ട് ബോർഡിനെ നോഡൽ ഏജൻസിയായി നിയോഗിക്കണം.
''ഗതാഗത മേഖലയിലെ തൊഴിലാളികൾക്ക് ദോഷകരമാകാത്ത നയമായിരിക്കും കൊണ്ടുവരുക''-
-മന്ത്രി ആന്റണി രാജു,
തൃശൂരിൽ 113 ഹരിത
വൈദ്യുതി ഓഫീസ്
തിരുവനന്തപുരം : തൃശൂർ ജില്ലയിലെ 113 കെ.എസ്.ഇ.ബി. ഓഫീസുകൾ ഹരിത ഓഫീസുകളായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ആമുഖ പ്രഭാഷണം നടത്തി.
ജില്ലയിലെ നാല് സർക്കിളുകളിലാണ് ഹരിത ഓഫീസുകൾ. ജനറേഷൻ, ട്രാൻസ്മിഷൻ, സബ് ഡിവിഷൻ ഓഫീസുകളിലെ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങൾ, ആഹാര അവശിഷ്ടങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾ, പാഴായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ട്യൂബ് ലൈറ്റ്, ബൾബ് എന്നിവയുടെ ശാസ്ത്രീയമായ സംസ്കരണം ഉൾപ്പെടെ 32 ഘടകങ്ങൾ വിലയിരുത്തിയാണ് ഹരിത സർട്ടിഫിക്കറ്റ് നൽകിയത്.
നവകേരളം കർമ്മപദ്ധതിയിൽ ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ് ഹരിത ഓഫീസുകളാക്കിയത്.ഹരിതകേരളം ഉദ്യോഗസ്ഥർ ജീവനക്കാർക്ക് ബോധവത്കരണ, പരിശീലന ക്ലാസുകൾ എടുത്തു. ഓരോ ഓഫീസിലും ഒരു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് മേൽനോട്ടം നൽകി.
ഓഫീസിലും പുറത്തും ശുചിത്വം ഉറപ്പാക്കാൻ അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മസേന വഴി യൂസർഫീ നൽകി കൈമാറും. ഇ - വേസ്റ്റ്, ഹസാർഡസ് വേസ്റ്റ്, മറ്റു ഖരമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത ഏജൻസി വഴിയോ നീക്കും. ജൈവമാലിന്യ സംസ്കരണത്തിന് നിരവധി കെ.എസ്.ഇ.ബി. ഓഫീസുകളിൽ ട്രൈപോട്ട്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിച്ചു. മിക്ക ഓഫീസുകളിലും സാനിട്ടറി പാഡ് സംസ്കരിക്കാൻ ചെറിയ ഇൻസിനറേറ്ററും ഉണ്ട്. ശുചിമുറിയിൽ വെള്ളവും വൃത്തിയും ഉറപ്പാക്കി. സ്ഥലമുള്ള കെ.എസ്.ഇ.ബി. ഓഫീസ് വളപ്പിൽ ജൈവ പച്ചക്കറി കൃഷിയും പൂന്തോട്ടനിർമ്മാണവും തുടങ്ങി. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |