തിരുവനന്തപുരം: ദേശീയപാത 66 കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ ആറുവരിപ്പാതയായി മാറുമ്പോൾ, ആലപ്പുഴയ്ക്ക് സ്വന്തമാവുന്നത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ എലവേറ്റഡ് ഹൈവേ . നിലവിലെ റോഡിന് മുകളിലായി
അരൂർ മുതൽ തുറവൂർ വരെ 12.752 കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം.
നിലവിൽ രാജ്യത്തെ ഏറ്റവും നീണ്ട എലവേറ്റഡ് റോഡ് ഹൈദരാബാദ് പി.വി.എൻ.ആർ എക്സ്‌പ്രസ് വേയിലാണ്. നീളം 11.6 കിലോമീറ്റർ. ശനിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലവവേറ്റഡ് ഹൈവേയുടെ നീളം 2.71 കിലോമീറ്ററാണ്.
അരൂർ- തുറവൂർ പാതയിൽ നാലുവരിയിൽ റോഡുണ്ട്. അതിനു മുകളിലൂടെയാണ് മേല്പാത കടന്നു പോവുക. 1668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ് കരാർ. പുതുവർഷത്തിൽ നിർമ്മാണം ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
സംസ്ഥാനത്ത് കാസർകോട് തലപ്പാടി മുതൽ പാറശ്ശാല കാരോട് വരെയുള്ള പാതയിൽ കഴക്കൂട്ടം- കാരോട് റീച്ച് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇരുപത് റീച്ചുകളായി തിരിച്ചാണ് നിർമ്മാണ കരാർ വിവിധ കമ്പനികൾക്ക് നൽകിയിരിക്കുന്നത്.
66,000 കോടി
66,000 കോടി രൂപ ചെലവഴിച്ചാണ് ദേശീയ പാത 66 ആറുവരിയാക്കുന്നത്. കേന്ദ്രം കേരളത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കുന്ന പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കലിൽ 25ശതമാനമാണ് കേരളത്തിന്റെ മുടക്കുമുതൽ. മുംബയ്ക്ക് സമീപം പനവേലിൽ നിന്നാരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് റോഡ്.
ഇന്ത്യയിലെ നീളം കൂടിയ
എലവേറ്റഡ് ഹൈവേകൾ
1 പി.വി.എൻ.ആർ ഹൈദരാബാദ് -11.6 കി.മീ
2 ഇലക്ട്രോണിക് സിറ്റി ബംഗളൂരു- 9.985 കി.മീ
3 ഈസ്റ്റ് കോസ്റ്റ് ചെന്നൈ- 9.7 കി.മീ
4 ബദർപൂർ ഡൽഹി- 4.4 കി.മീ
5 പാനിപട്ട് ഹരിയാന -3.6 കി.മീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |