സുപ്രീംകോടതി ഉത്തരവിനും പുല്ലുവില
3718ൽ 5 ലക്ഷം വീതം കിട്ടിയത് 8 പേർക്ക്
കാസർകോട്: തീരാദുരിതമനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരം സർക്കാർ 200 കോടി രൂപ അടിയന്തര നഷ്ടപരിഹാരം അനുവദിച്ചിട്ടും കനിവുകെട്ട ജില്ല കളക്ടറേറ്റ് ഉദ്യോഗസ്ഥർ അത് യഥാക്രമം നൽകാൻ കൂട്ടാക്കുന്നില്ല. അഞ്ചു ലക്ഷം വീതം നൽകാൻ ഏപ്രിൽ ആദ്യമാണ് തുക അനുവദിച്ചത്. 3718 പേർക്ക് നാലാഴ്ചയ്ക്കകം കൊടുത്തുതീർക്കണമെന്ന കോടതി നിർദ്ദേശത്തോടും എൻഡോസൾഫാൻ സെല്ലിന് പുല്ലുവില. തുക കിട്ടിയത് വെറും എട്ടു പേർക്ക്.
അർഹതാലിസ്റ്റിലുള്ളവരെക്കൊണ്ട് വീണ്ടും അപേക്ഷിപ്പിച്ചും ഓൺലൈൻ അപേക്ഷ വേണമെന്ന് മാറ്റിപ്പറഞ്ഞും പാവങ്ങളെ വട്ടംകറക്കുകയാണ്. കാസർകോട്ടെ 11 ഗ്രാമപഞ്ചായത്ത് പരിധിയിലെ ദുരിത ബാധിതരുടെ ലിസ്റ്റും മെഡിക്കൽ രേഖകളുമെല്ലാം കൈയിലുണ്ടായിട്ടാണ് ഈ തലതിരിഞ്ഞ ഏർപ്പാട്. പുതിയ അപേക്ഷ ആവശ്യപ്പെട്ട പ്രകാരം 700 പേർ നൽകി. ഇതിൽ ആദ്യം അപേക്ഷിച്ച നൂറുപേരൊഴികെ ഓൺലൈൻ മുഖേന അപേക്ഷിക്കണമെന്ന് മാറ്റിപ്പറഞ്ഞു. ഈ നൂറുപേർ ആരെന്നും വ്യക്തമാക്കിയിട്ടില്ല.
മന്ത്രി എം.വി. ഗോവിന്ദൻ സെൽ ചെയർമാനും ജില്ല കളക്ടർ കൺവീനറുമാണ്. എം.പി, എം.എൽ.എമാർ, മുൻ എം.എൽ.എമാർ, തദ്ദേശസ്ഥാപന പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സംഘടന പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയെ ഒഴിവാക്കി പുനഃസംഘടിപ്പിച്ചു.
ബാധിതർ 6728
ദുരിതബാധിതരുടെ ലിസ്റ്റിൽ 6728 പേരുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് പ്രകാരം 1442 പേർക്ക് അഞ്ചു ലക്ഷം വീതവും 1568 പേർക്ക് മൂന്നു ലക്ഷവും നൽകി. അവശേഷിക്കുന്ന 3718 പേർക്ക് അഞ്ചു ലക്ഷം വീതം നൽകുന്നതിന് 186 കോടി രൂപയാണ് വേണ്ടത്.
മരണം 1000
1978 മുതൽ 2000 വരെ കാസർകോട്ടെ മലയോര ഗ്രാമങ്ങളിലെ കശുമാവിൻ തോട്ടങ്ങളിൽ ആകാശമാർഗം എൻഡോസൾഫാൻ കീടനാശിനി തെളിച്ചതുമൂലം ആയിരക്കണക്കിനാളുകൾ മാനസിക, ശാരീരിക വൈകല്യങ്ങൾക്കും കാൻസറിനുമുൾപ്പെടെ ഇരകളായി. കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം പേർ മരിച്ചു.
സുപ്രീംകോടതി 3 തവണ
1. നഷ്ടപരിഹാര വിഷയത്തിൽ മൂന്ന് തവണയാണ് സുപ്രീംകോടതി ഇടപെട്ടത്. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ 2017 ജനു. 12നായിരുന്നു ആദ്യവിധി
2. 2019ൽ നാല് അമ്മമാർ ചേർന്ന് നൽകിയ പരാതിയിൽ അർഹർ, അനർഹർ എന്ന സർക്കാർ വാദം തള്ളി മുഴുവൻ പേർക്കും നഷ്ടപരിഹാരത്തിന് ഉത്തരവ്
3. നടപടി ഇല്ലാതായപ്പോൾ 12 സംഘടനകൾ ചേർന്ന് നൽകിയ ഹർജിയിൽ അഞ്ചു ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കകം നൽകാൻ ഏപ്രിൽ നാലിൽ ഉത്തരവ്
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണം
- മുഖ്യമന്ത്രി
ദുരിത ബാധിതരെ വട്ടംകറക്കുകയാണ്. എണ്ണം വെട്ടിച്ചുരുക്കാനുള്ള നീക്കമാണോയെന്ന് സംശയം
അമ്പലത്തറ കുഞ്ഞികൃഷ്ണൻ
( എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |