കൊച്ചി: കിഫ്ബി 2500 കോടി രൂപ മസാലബോണ്ടിലൂടെ സമാഹരിച്ചതിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചോ എന്നറിയാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇതുമായി സഹകരിക്കാതിരിക്കാനാണ് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഹർജികൾ നൽകിയതെന്നും ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി.
മതിയായ രേഖ ഹാജരാക്കിയാൽ കേസന്വേഷണം ഉണ്ടാവില്ലെന്നും ഇ.ഡി. വ്യക്തമാക്കി.
ഇ.ഡിയുടെ സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവരും നൽകിയ ഹർജികളിൽ ഇ.ഡിയുടെ കൊച്ചിയിലെ അസി.ഡയറക്ടർ സുരേന്ദ്ര ജി. കവിത്‌കർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
ഭരണഘടനാവ്യവസ്ഥകൾ പാലിക്കാതൊണ് മസാലബോണ്ട് ഇറക്കിയതെന്ന്
2019ലെ സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് വേറെയും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെങ്കിലും ഫെമ നിയമപ്രകാരമുള്ള ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇ.ഡിയാണ്. ആരോപണമില്ലെങ്കിൽപ്പോലും അന്വേഷണം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. അന്വേഷണം ആവശ്യമാണോയെന്ന് തീരുമാനിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഫെമ നിയമത്തിലെ സെക്ഷൻ 31(1) പ്രകാരം സമൻസ് നൽകിയത്. ഹർജിക്കാർക്ക് അന്വേഷണവുമായി സഹകരിക്കാൻ ബാദ്ധ്യതയുണ്ട്. സമൻസ് നൽകിയതുകൊണ്ട് കുറ്റക്കാരാണെന്ന് അർത്ഥമില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഫെമയുടെ ലംഘനമുണ്ടെന്ന് കണ്ടെത്തിയാലും ഹർജിക്കാർക്ക് ഇതിനെതിരെ ഉചിതമായ ഫോറത്തിൽ പരാതി നൽകാനാവും. സമൻസ് പ്രകാരം മതിയായ രേഖകൾ ഹാജരാക്കിയാൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |